പ്രതിമാസ വീട് വാടക15 ലക്ഷം രൂപ; ഓസ്ട്രിയൻ സ്ഥാനപതിയെ തിരിച്ചു വിളിച്ച് ഇന്ത്യ

വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്ഥാനപതി രേണു പാലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് അപ്പാര്‍ട്ട്മെന്‍റ് വാടകയ്‍ക്കെടുത്ത രേണു പാലിനെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‍തുവെന്നാണ് സ്ഥാനപതിക്കെതിരായ പ്രധാന ആരോപണം.1988 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ രേണു പാലിന്‍റെ ഓസ്ട്രിയയിലെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര വിജിലന്‍സ് കമ്മിഷനും നടത്തിയ അന്വേഷണത്തില്‍ രേണു പാല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെയാണ് താമസ സൗകര്യത്തിനായി രേണു പാല്‍ കോടിക്കണക്കിന് രൂപ ചെലവിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതായി സ്ഥാനപതി തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി.

രേണു പാലിനെതിരെ അന്വേഷണം നടത്തുന്നതിനായി ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബറില്‍ വിയന്ന സന്ദര്‍ശിച്ചിരുന്നു. രേണു പാല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായും പെരുമാറ്റച്ചട്ടം ലഘിക്കുകയും ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്‍തായി സംഘം സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി.

Share this news

Leave a Reply

%d bloggers like this: