അയർലണ്ടിലെ പാർലമെന്റ് ഇലക്ഷൻ ഫലത്തെ തുടർന്ന് ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കൂട്ടുകക്ഷി മന്ത്രി സഭാ രൂപീകരണ ചർച്ചകൾപുരോഗമിക്കുന്നു. 160 അംഗ സഭയിലേക്ക് നിലവിലെ കൂട്ടുകക്ഷി ഗവർമെന്റ് ലിയോ വരദ്കറിന്റെ ഫിനാ ഗെയ്ൽ മീഹോൾ മാർട്ടിന്റെ ഫിനാ ഫെയ്ലിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിച്ചത്.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിനാ ഗെയ്ലിന് 35 അംഗങ്ങളും , ഫിനാ ഫെയ്ലിന് 38 അംഗങ്ങളുമാണ് ഉള്ളത്. മേരി ലൂ മക്ഡൊണാൾഡിന്റെ ഷിൻ ഫെയ്ൻ ആദ്യമായി വോട്ട് ശതമാനത്തിൽ മുമ്പിലെത്തുകയും 37 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഷിൻ ഫെയ്ന്റെ നേതൃത്വത്തിൽ ഇടതു പക്ഷ / സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളുടെ പിന്തുണയോടെ മന്ത്രി സഭ ഉണ്ടാകുമെന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു. മേരി ലൂ മക്ഡൊണാൾഡ് ഫിനാ ഗെയ്ൽ, ഫിനാ ഫെയ്ൽ പാർട്ടി നേതാക്കളോടും പിന്തുണ അഭ്യർത്ഥിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും അത്തരം ചർച്ചകൾ ഇതുവരെ ഫലവത്തായില്ല എന്നാണ് അറിയാൻ കഴിയുന്നത്.
അതേ സമയം ഏറ്റവും കൂടുതൽ അംഗങ്ങൾ ജയിച്ച ഫിനാ ഫെയ്ലിന്റെ നേതൃത്വത്തിൽ, ഫിനാ ഗെയ്‌ലിന്റെയും 12 അംഗങ്ങൾ ജയിച്ച ഗ്രീൻ പാർട്ടിയുടെയും പിന്തുണയോടെ ഗവർമെന്റ് രൂപീകരിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു. മീഹോൾ മാർട്ടിൻ പ്രധാനമന്ത്രി ആകാൻ സാധ്യത ഏറുന്നു.
രണ്ടു പാർട്ടികളും ഷിൻ ഫെയ്ൻ നേതൃത്വത്തിൽ ഗവർമെന്റ് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിൽ മേരി ലൂ മക്ഡൊണാൾഡ് വിമർശനം ഉന്നയിച്ചു. ജനഹിതം ഷിൻ ഫെയ്ന് അനുകൂലം ആണെങ്കിലും മറ്റു പാർട്ടികൾ ഷിൻ ഫെയ്ൻ അധികാരത്തിൽ വരുന്നത് തടയാൻ ശ്രമം നടത്തുന്നതിൽ ‘Old Boys Club’ എന്ന് വിളിച്ചാണ് രണ്ടു പാർട്ടികളെയും അവർ വിമർശിച്ചത്.
ഫിനാ ഗെയ്ൽ, ഫിനാ ഫെയ്ൽ ഗവർമെന്റിനെ പിന്തുണയ്ക്കുന്നത് ഗ്രീൻ പാർട്ടിക്ക് ഭാവിയിൽ തിരിച്ചടി ആകും എന്നാണ് പലരും പ്രതികരിച്ചത്.
മുമ്പ് ഫിനാ ഗെയ്ൽ ഗവർമെന്റ് രൂപീകരിക്കാൻ സഹകരിക്കുകയും പ്രതീക്ഷകൾക്ക് എതിരായ ജനദ്രോഹ നയങ്ങളെ പിന്തുണച്ച ലേബർ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ തകർച്ച നേരിട്ടത് ഗ്രീൻ പാർട്ടിയ്ക്ക് പാഠമാവണമെന്നും അഭിപ്രായം ഉയർന്നു.