ഡബ്ലിനിൽ ഇന്ത്യൻ വംശജൻ ആയ രോഹിത് എന്ന യുവാവിനെയാണ് ആക്രമിച്ചത്
ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്ന രോഹിതിനെ ഒരു സംഘം കൗമാരക്കാരായ മോഷ്ടാക്കൾ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഈ ഗുണ്ടാസംഘം തന്നെ ആക്രമിക്കുന്നതെന്ന് ഡെലിവറി ഡ്രൈവർ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം റൂബൻ സ്ട്രീറ്റിൽ ഡെലിവറി നടത്തുന്നതിനിടെയാണ് ഇരുപത്തോളം പേരുള്ള സംഘം ഡ്രൈവറെ ആക്രമിച്ചത്.
സംഘം ഡ്രൈവറെ കല്ലെറിയുകയും ബൈക്കിന്റെ ലോക്ക് കൊണ്ട് അടിക്കുകയും ചെയ്തു.
രണ്ടാം തവണയാണ് തനിക്ക് ആക്രമണമേൽക്കുന്നതെന്നും ഡബ്ലിൻ-8 സുരക്ഷിത പ്രദേശമല്ലെന്നും വൈകുന്നേരങ്ങളിൽ ഈ പ്രദേശത്തേയ്ക്ക് ലഭിക്കുന്ന ഡെലിവറികൾ സ്വീകരിക്കാറില്ലായിരുന്നെന്നും പകൽ സമയമായതിനാലാണ് ഈ ഡെലിവറി സ്വീകരിച്ചതെന്നും ഡ്രൈവർ പറഞ്ഞു.
പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡയ്ക്ക് ആക്രമണത്തെക്കുറിച്ച് പരാതി നൽകിയതായും മുൻപ് നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു.
നഗരത്തിന്റെ ചില പ്രദേശങ്ങളിലേക്കുള്ള ഡെലിവറി സ്വീകരിക്കാൻ തന്നെ ഭയമാണെന്നും ഡബ്ലിൻ നഗരം കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ക്രൂഡ്രൈവറുകൾ, കത്തികൾ തുടങ്ങിയ മാരകായുധങ്ങളും ഇത്തരം സംഘങ്ങളുടെ പക്കലുണ്ടെന്നും ഡ്രൈവർ പറഞ്ഞു.