ഡബ്ലിനിലെ പാർക്കുകളിലെ ചവറ്റുകുട്ടകളിൽ സാധാരണ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി മാലിന്യങ്ങളാണ് ഇപ്പോൾ നിക്ഷേപിക്കപ്പെടുന്നതെന്ന് ഡബ്ലിൻ കൗൺസിൽ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അയർലണ്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മുതൽ പൊതു ഇടങ്ങളിലെ ചവറ്റുകുട്ടകൾ ഗാർഹിക മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്.
ചവറ്റുകുട്ടകൾ ഇത്തരത്തിൽ നിറയുന്നത് നഗരത്തിലെ ക്ലിനിങ് ജോലികൾ കൃത്യമായി നടക്കുന്നില്ല എന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. എന്നാൽ ചവറ്റുകുട്ടകൾ കഴിയുന്നത്ര തവണ വൃത്തിയാക്കാറുണ്ടെന്നാണ് കൗൺസിൽ നൽകുന്ന മറുപടി. ലോക്ക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തിയതു മുതൽ പാർക്കുകളിലേക്ക് പൊതുജനങ്ങൾ എത്തുന്നതും മാലിന്യപ്രശ്നം രൂക്ഷമാകാൻ ഇടയാക്കി.
പാർക്കിലെ മാലിന്യ ശേഖരണം കൂടുതൽ ത്വരിത ഗതിയിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും, വരുന്ന ആഴ്ചകളിൽ കൂടുതൽ വലിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുമെന്നും കൗൺസിൽ അധികൃതർ അറിയിച്ചു.