കൊറോണ വൈറസ് വ്യാപനം അയർലണ്ടിനെ പിടിമുറുക്കുമ്പോഴും കൗമാര ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷം അവസാനിക്കുന്നില്ല.
യുവാക്കൾക്കിടയിലെ സംഘർഷം അനുദിനം ഡബ്ലിനിൽ വർധിക്കുകയാണ്. ഇന്നലെ രാത്രിയിലും കുട്ടി ഗ്യാങ്ങുകൾ തമ്മിൽ സംഘർഷമുണ്ടായി. ബാലിഫെർമോട്ടിലെ ഈസ്റ്റ് തിമോർ പാർക്കിലാണ് കൗമാര സംഘങ്ങൾ തമ്മിൽ സംഘർഷം നടന്നത്.
ഭവനങ്ങളിൽ നിർമ്മിച്ച ആയുധങ്ങളുമായിട്ടാണ് കൗമാര സംഘങ്ങൾ ആക്രമണത്തിന് എത്തിയത്. രണ്ട് സായുധ സപ്പോർട്ട് കാറുകളും ഗാർഡ വാനും ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളുമായി ഗാർഡ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി.
അക്രമത്തിൽ ഉൾപ്പെട്ട കുട്ടികൾ വെസ്റ്റ് പ്രദേശത്തു നിന്നും ഉള്ളവരാണെന്ന് കരുതുന്നില്ലെന്ന് പ്രദേശത്തെ കൗൺസിലറും ജോയിന്റ്-പോളിസിംഗ് കമ്മിറ്റി ചെയർമാനുമായ ഡെയ്‌തൂ ഡൂലൻ പറഞ്ഞു.
രണ്ട് സംഘങ്ങൾ തമ്മിൽ നിലനിൽക്കുന്ന വൈരാഗ്യത്തെ തുടർന്നാണ് മുൻകൂട്ടി ക്രമീകരിച്ച ആക്രമണം പാർക്കിൽ ഉണ്ടായത്.
പാർക്കിനു സമീപമുണ്ടായിരുന്ന ആളുകളെയും കാൽനടയാത്രക്കാരെയും ഈ സംഘത്തിൽ ഉണ്ടായിരുന്നവർ ഭയപ്പെടുത്തി.
ഗാർഡയുടെ സമയോചിതമായ ഇടപെടൽ മൂലം ആർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ടർഫ് യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഈ പോരാട്ടത്തെയും നോക്കി
കാണുന്നത്.
സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം തുടരുകയാണെന്നും ഗാർഡ അറിയിച്ചു.