അയർലണ്ടിൽ ജനിച്ച ഐറിഷ് പൗരന്മാരല്ലാത്തവരുടെ കുട്ടികൾക്ക് മൂന്നു വർഷത്തിനു ശേഷം പൗരത്വം നൽകണമെന്ന ആവശ്യം ക്യാബിനറ്റിൽ ഉന്നയിച്ച് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കെൻറ്റീ. നിലവിൽ അഞ്ച് വർഷം താമസം പൂർത്തിയാക്കിയാൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളു.
അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന ഐറിഷ് പൗരന്മാരല്ലാത്തവരുടെ കുട്ടികൾക്ക് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളു. നിലവിൽ പൗരത്വത്തിനായി അപേക്ഷിച്ചിരിക്കുന്ന കുട്ടികളെ ആദ്യം പരിഗണിക്കും.
ഹെലൻ മക്കെൻറ്റീയും ലേബർ സെനറ്ററായ Ivana Bacik-ഉം നടത്തിയ ചർച്ചകളിലാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞു വന്നത്. മാതാപിതാക്കൾ അയർലണ്ടുകാരല്ലെങ്കിലും ഇവിടെ ജനിക്കുന്ന കുട്ടികൾ അയർലണ്ടുകാർ തന്നെയാണ്. ഒമ്പത് വർഷം അയർലണ്ടിൽ താമസിച്ച എറിക്ക് എന്ന പയ്യനും കുടുംബവും നാടുകടത്തൽ നേരിട്ട അവസ്ഥയാണ് ഈ മാറ്റത്തിന് പ്രചോദനമെന്നും അവർ പറഞ്ഞു.