കോട്ടയം: അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു ഹാസ്യ ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു . . ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിച്ചു. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന പ്രമോദ് അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. . ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് അരങ്ങേറ്റം കുറിച്ചത്.
നാട്ടുകാരന്‍,അമ്മാവൻ, അച്ഛൻ, അയല്‍ക്കാരന്‍ തുടങ്ങിയ വേഷങ്ങളാണ് പ്രദീപിനെ കൂടിതലായി തേടി എത്തിയത്. ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2010 ല്‍ ഇറങ്ങിയ ഗൗതം മേനോന്‍ ചിത്രം ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് സിനിമയാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച ‘മലയാളിയായ’ തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവെറിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.