അയര്‍ലന്‍ഡിലെ പെന്‍ഷന്‍ പ്രായം 66 വയസ്സ് തന്നെയായി തുടരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിക്കുന്ന നടപടികളില്‍ നിന്നും സ്ഥാപനങ്ങളെ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലന്‍ഡിന്റെ സമഗ്ര പെന്‍ഷന്‍ സ്ട്രാറ്റജിയുടെ രൂപരേഖയ്ക്ക് ഇതിനകം സര്‍ക്കാര്‍ കക്ഷികള്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും, വരും ആഴ്ചകളില്‍ സാമൂഹിക സുരക്ഷ വകുപ്പ് മന്ത്രി Heather Humphreys തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സമഗ്ര പെന്‍ഷന്‍ സട്രാറ്റജിയില്‍ ഉള്‍പ്പെടുന്നത്. പെന്‍ഷന്‍ പ്രായം 66 ആയി തുടരുക, contractual retirement age സംവിധാനം നിര്‍ത്തലാക്കുക, 67 വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് കുടുതല്‍ പെന്‍ഷന്‍ അനുവദിക്കുക എന്നിവയാണ് അവ.
കഴിഞ്ഞ ഒക്ടോബറില്‍ പെന്‍ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 2028 ല്‍ അയര്‍ലന്‍ഡിലെ പെന്‍ഷന്‍ പ്രായം 66 വയസ്സും മൂന്ന് മാസവും, 2029 ല്‍ 66 വയസ്സും ആറ് മാസവും,പിന്നീട് 2030 ല്‍ 66 വയസ്സും 9 മാസവും, 2031 ല്‍ 67 വയസ്സുമാക്കി ക്രമേണ ഉയര്‍ത്താനായിരുന്നു പെന്‍ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
എന്നാല്‍ ഇതിന് പകരമായി PRSI യില്‍ നേരിയ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്ട്രാറ്റജിയിലൂടെ ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിരമിക്കാനും, സര്‍ക്കാര്‍ പെന്‍ഷന് ക്ലെയിം ചെയ്യാനുമുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
66 വയസ്സില്‍ വിരമിക്കുക എന്ന ആശയം തുടര്‍ന്നു പോവേണ്ടതുണ്ട്, അതേസമയം ആ പ്രായത്തിലുള്ള ആളുകളോട് ഒരു വിവേചനവും കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ആളുകൾ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. അത് ഓരോരുത്തരും ചെയ്യുന്ന ജോലികളെ ആശ്രയിച്ചാണ്, ചില ജോലികള്‍ 70 വയസ്സിലും തുടര്‍ന്നു പോവാന്‍ ബുദ്ധിമുട്ടുള്ളവയാവാം- പ്രധാനമന്ത്രി പറഞ്ഞു.