ഡിസ്പോസിബിൾ കോഫി കപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ‘latte levy’ എന്നറിയപ്പെടുന്ന തീരുവ ചുമത്താനൊരുങ്ങി ഐറിഷ് സർക്കാർ. ഇതിനായുള്ള പുതിയ നിയമം വരും മാസങ്ങളിൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ..
ഇതിനുമുന്നോടിയായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പാക്കേജിംഗിന് പകരം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാവുന്ന കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബില്ലിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഇന്നലെ ഒപ്പുവച്ചു.അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനും തെരുവുകളിൽ CCTV ഉപയോഗിക്കാനും പുതിയ ബില്ലിൽ നിർദ്ദേശമുണ്ട്.
ഡിസ്പോസിബിൾ കപ്പിന്മേൽ തീരുവ ചുമത്താനുള്ള സർക്കാർ നീക്കത്തിനെ കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്നും. ഇത് കോഫി കപ്പുകൾക്ക് മാത്രമല്ലെന്നും, ഭാവിയിൽ ഭക്ഷണ പാക്കേജിംഗിനും മറ്റ് ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിനും പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വാർത്താവിനിമയ, സർക്കുലർ ഇക്കണോമി മന്ത്രി Ossian Smyth പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പാക്കിങ്ങിന് പകരം പുനരുപയോഗിക്കാവുന്ന പാക്കേജിങ്ങ് സംവിധാനം കണ്ടെത്തുകയും ഉപഭോക്താക്കളെ അതിലേക്ക് നീങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരു ചെറിയ ലെവി ചുമത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.