ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ 2024’ ഫെബ്രുവരി 17 ശനിയാഴ്ച നടക്കും.
ജനുവരി 6-നു അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി ജനുവരി 27-നു നാല് റീജയണിലും ഗ്രാൻ്റ് ഫിനാലെകൾ നടന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെൻ്ററുകളിൽ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി റീജണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തു. റീജണൽ ഗ്രാൻ്റ് ഫിനാലെയിലെ വിജയികളായ ബെൽഫാസ്റ്റ്, കാസ്റ്റിൽബാർ, കോർക്ക്, ഗാൽവേ, ലൂക്കൻ, മിഡ് ലിൻസ്റ്റർ, സ്ലൈഗോ, വാട്ടർഫോർഡ്, താലാ ടീമുകൾ നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കും
കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് ഒരു മണിക്കാണു പരിപാടി ആരംഭിക്കുന്നത്. കാവൻ സെൻ്റ് പാട്രിക്ക് ആൻ്റ് ഫെലിം കത്തീട്രൽ അഡ്മിനിസ്ട്രേറ്റർ വെരി റവ ഫാ. കെവിൻ ഫേ ‘ബിബ്ലിയ 2024’ ഉത്ഘാടനം ചെയ്യും. കാവൻ കുർബാന സെൻ്ററാണ് ബിബ്ലിയ 2024 നാഷണൽ ഗ്രാൻ്റ് ഫിനാലെയ്ക്ക് ആതിത്ഥ്യമരുളുക. കാവൻ വികാരി ഫാ. ബിജോ ഞാളൂരിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലിലും, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റും, വിവിധ റീജിയണൽ, സോണൽ കൗൺസിലുകളും പരിപാടിക്ക് നേതൃത്വം നൽകും.
ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 300 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 200 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും 100 യൂറോയുടെ കാഷ് അവാർഡും നൽകും. ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് വിതരണം ചെയ്യും.
കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടക്കും. റീജണൽ കോർഡിനേറ്റർമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മൊറേലി, ഫാ. ജിൽസൻ കോക്കണ്ടത്തിൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, അസി. ഡയറക്ടർ ഫാ. ബിജോ ഞാളൂർ, ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ,ജോസ് ചാക്കോ, നാഷണൽ ട്രസ്റ്റിമാരായ ,സിജോ കാച്ചപ്പിള്ളി, ജൂലി റോയ് തുടങ്ങിയവരും വിവിധ റീജിയണൽ ഭാരവാഹികളും സംബന്ധിക്കും.
മർക്കോസ് എഴുതിയ സുവിശേഷത്തിൽനിന്നും, അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. പാട്രിക്കിനെ പറ്റിയുള്ള ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.
വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.