കോവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ കഠിന ശ്രമങ്ങൾ നടത്തുന്ന യു.കെയിൽ നിന്ന് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന വാർത്തകളാണ്. ഏറ്റവും ഒടുവിലായി കോവിഡ് 19 വൈറസ് ബാധയേറ്റ രോഗികളെ മുൻനിരയിൽ നിന്ന് ചികിത്സിച്ച് വരികയായിരുന്ന രണ്ട് നഴ്സുമാരുടെ മരണമാണ് പുറത്തുവന്നിരിക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസിന് (എൻ.എച്ച്.എസ്) കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ഐമീ ഔറുർക്, 36 കാരിയായ അരീമ നസ്രീൻ എന്നിവരാണ് രോഗബാധയേറ്റ് മരിച്ചത്.
വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മനോർ ആശുപത്രയിലെ നഴ്സായിരുന്ന അരീമ നസ്രീന് യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു അവർ മരിച്ചത്. മൂന്ന് കുട്ടികളുടെ മാതാവായ അരീമയുടെ സഹോദരി അവർക്ക് അനുശോചനം രേഖപ്പെടുത്തി. സഹോദരിയുടെ മരണം വേദനിപ്പിച്ചെന്നും ഇത്തരം സംഭവങ്ങൾ എല്ലാവരും ഗൗരവത്തിലെടുത്തിലെടുക്കണമെന്നും സഹോദരി പറഞ്ഞു. മാർഗേറ്റ് കെൻ്റിലെ ക്വീൻ എലിസബത്ത് ദ ക്വീൻ മദർ ആശുപത്രിയിലെ നഴ്സായിരുന്നു ഐമീ ഔറുർക്. മൂന്ന് കുട്ടികളുടെ മാതാവായ അവരുടെ മരണവും വെള്ളിയാഴ്ച പുലർച്ചെയായിരുന്നു.
രോഗബാധയേറ്റ മൂന്നാമത്തെ നഴ്സ് സൗത്എൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് മരിച്ച രണ്ട് നഴ്സുമാർക്കും അനുശോചനം നേർന്നു. ഇരുവരുടെയും മരണത്തോടെ ബ്രിട്ടനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ എണ്ണം ഏഴായി