ശാസ്ത്രജ്ഞന്മാരും വിശ്വാസവും: സുരേഷ് സി. പിള്ള

ശാസ്ത്രജ്ഞന്മാരും ദൈവവിശ്വാസവും എന്ന വിഷയത്തെപ്പറ്റി ഗഹനവും, അതേസമയം സരസവുമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു അയര്‍ലണ്ട് മലയാളിയും സ്ലൈഗോയൂണിവേഴ്‌സിറ്റിയിലെ നാനോടെക്‌നോളജി, ബയോമെഡിക്കല്‍ ശാസ്ത്രജ്ഞനുമായ സുരേഷ് സി. പിള്ള.

എനിക്ക് പരിചയമുള്ള പഴയ തലമുറകളില്‍പ്പെട്ട ശാസ്ത്രജ്ഞന്‍മാരൊക്കെ കൂടുതല്‍ പേരും വിശ്വാസികള്‍ ആണ്. നോബല്‍ സമ്മാന ജേതാക്കളായ അഞ്ചു ശാസ്ത്രജ്ഞന്മാരെ നേരിട്ടു കണ്ടിട്ടുണ്ട്. അവരൊന്നും പ്രഖ്യാപിതരായ അവിശ്വാസികള്‍ അല്ല.

എന്നാല്‍ പുതു തലമുറയില്‍പ്പെട്ട ആരും തന്നെ വിശ്വാസികളും അല്ല. ”ദൈവമേ, വൈഫൈ പോയാല്ലോ” എന്ന് സര്‍ക്കാസ്റ്റിക്ക് ആയി പറയുന്നവരും ഉണ്ട്.

തലമുറകളുടെ ആ വ്യത്യാസം വിശ്വാസത്തെയും ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. വിശ്വാസം എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ അത് ശാസ്ത്രവും ആയി കൂട്ടിക്കുഴയ്ക്കാന്‍ നില്‍ക്കുമ്പോളാണ് പ്രശ്നം. റോക്കറ്റില്‍ മുളകും, നാരങ്ങയും തൂക്കുന്ന നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ എവിടെ നില്‍ക്കുന്നു എന്ന് മുഴുവന്‍ വായിച്ച ശേഷം വിലയിരുത്തുക.

കഴിഞ്ഞ ദശകങ്ങളില്‍ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒന്ന് വിശകലനം ചെയ്യാം.

1956-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (Caltech) പ്രശസ്ത ശാസ്ത്രജ്ഞന്‍, പ്രൊഫസര്‍ റിച്ചാര്‍ഡ് ഫെയ്മാന്‍ തന്റെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞു,

‘ഇപ്പോള്‍ ലഭ്യമായ ശാസ്ത്ര തത്വങ്ങള്‍ വച്ച് ദൈവത്തിന്റെ അസ്തിത്വം ഖണ്ഡിക്കാന്‍ പറ്റില്ല.’

റിച്ചാര്‍ഡ് ഫെയ്മാന്‍

പ്രൊഫസര്‍ റിച്ചാര്‍ഡ് ഫെയ്മാന്റെ പരാമര്‍ശം ഒരു ഒറ്റപ്പെട്ട വീക്ഷണമായി കണക്കാക്കാന്‍ പറ്റില്ല. അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍മാരില്‍ പലരും ദൈവവിശ്വാസികള്‍ ആയിരുന്നു. കൂടുതല്‍ പേരും ശാസ്ത്രവും ആത്മീയതയും കൂടി ചേര്‍ന്നുള്ള ഒരു സഹവര്‍ത്തിത്വത്തിലാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

വ്യാഖ്യാനിക്കാന്‍ പറ്റാത്ത കാര്യങ്ങളെ ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയുന്നതായിരുന്നു പുരാതന രീതി. ഉദാഹരണത്തിന് ഇടിയും മിന്നലും ഉണ്ടാകുന്നത്, മാരക രോഗങ്ങള്‍ വരുന്നത് ഇവയൊക്കെ ദൈവകോപത്താല്‍ ആയിരുന്നു എന്നു കരുതിയിരുന്നു. ശാസ്ത്രം വികസിച്ചപ്പോള്‍ ഇതിനെല്ലാം സ്പഷ്ടമായ വിശദീകരണങ്ങള്‍ കൊടുക്കുവാനായി പറ്റി. അതായത് പ്രപഞ്ച രഹസ്യങ്ങള്‍ കൂടുതല്‍ അറിവാകും തോറും വിശദീകരണത്തിനു ദൈവത്തിന്റെ സാന്നിദ്ധ്യം അവശ്യമില്ലാതെ വരും. എന്നിരുന്നാലും തെളിവുകളുടെ അഭാവത്തില്‍ ദൈവം ഇല്ല എന്നും, അതേ കാരണത്താല്‍ ദൈവം ഉണ്ടെന്നും വാദിക്കാന്‍ ശാസ്ത്രത്തിനു പറ്റില്ല.

ശാസ്ത്ര തത്വങ്ങളും ആത്മീയതയും രണ്ടു പാതയില്‍ ആണ് നീങ്ങുന്നത്. എങ്കിലും ശാസ്ത്രത്തിനു നിര്‍വ്വചിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉള്ളിടത്തോളം കാലം ദൈവത്തിനു ശാസ്ത്രത്തില്‍ പ്രാമുഖ്യമായ ഒരു ഇടം ഉണ്ടായിരിക്കും.

ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം സാര്‍വത്രികമായ ഉത്തരവാദിത്തങ്ങളാണ് അജ്ഞത, സന്ദേഹം, അനിശ്ചിതത്വം എന്നിവ പരമാവധി ഇല്ലാതാക്കുക എന്നുള്ളത്. ഈ വാദഗതികള്‍ വച്ചു നോക്കുമ്പോള്‍ അനിശ്ചിതമായ ഒന്നിനെ അംഗീകരിക്കാന്‍ ശാസ്ത്ര മനസുകള്‍ക്ക് അങ്ങേയറ്റം പ്രയാസമാണ്. ശാസ്ത്രത്തിന്റെ മുന്‍പോട്ടുള്ള കുതിപ്പിന് ‘അനിശ്ചിതത്വത്തില്‍’ ഊന്നിയുള്ള ഒരു അന്വേഷണം അനിവാര്യമാണ് താനും.

ശാസ്ത്ര സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പലപ്പോളും അത് അഖണ്ഡമായ യഥാര്‍ത്ഥ്യം അല്ല, മറിച്ച് പൂര്‍ണമായ അറിവിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം പിന്നിട്ടു എന്നേ പറയാന്‍ പറ്റുള്ളൂ. ഉദാഹരണത്തിന് നിക്കോളാസ് കോപ്പേര്‍നിക്കസിന്റെ കാലത്തിനു മുന്‍പ് വരെ (15-ആം നൂറ്റാണ്ട്) ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനം എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിചാരിച്ചിരുന്നത്. കോപ്പേര്‍നിക്കസ് ആണ് ഗ്രഹങ്ങളാണ് സൂര്യനെ വലം വയ്ക്കുന്നത് എന്ന് പ്രസ്താവിച്ചത്. ഇതാണ് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ അടിസ്ഥാനം.

ദൈവസങ്കല്‍പത്തെ പറ്റിയുള്ള ഓരോ ശാസ്ത്രജ്ഞരുടെയും വീക്ഷണകോണുകളും വ്യത്യസ്തമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കലും ഒരു നിരീശ്വരവാദിയോ, പൂര്‍ണ ദൈവവിശ്വാസിയോ അല്ലായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘You may call me an agnostic (അവിശ്വാസി), but I do not share the crusading spirit of the professional atheist (നിരീശ്വരവാദി) whose fervor is mostly due to a painful act of liberation from the fetters of religious indoctrination (സിദ്ധാന്തോപദേശം) received in youth. I prefer an attitude of humility corresponding to the weakness of our intellectual understanding of nature and of our own being.’

എന്നിരുന്നാലും ഗലിലിയോ ഗല്ലിലി, പാസ്‌കല്‍, ഐസക് ന്യൂട്ടണ്‍, മൈക്കല്‍ ഫാരഡേ, ലോര്‍ഡ് കെല്‍വിന്‍, മാക്‌സ് പ്ലാങ്ക് തുടങ്ങിയ ശാസ്ത്ര ജ്ഞര്‍ കടുത്ത ഈശ്വര വിശ്വാസികള്‍ ആയിരുന്നു. ഇതിലൊക്കെ രസകരം ജനിതക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഗ്രെഗോര്‍ മെന്‍ഡല്‍ ഒരു കൃസ്തീയ പുരോഹിതന്‍ ആയിരുന്നു എന്നതാണ്.

ഐന്‍സ്റ്റീന്‍ , ന്യൂട്ടന്‍

സംഘടിത മതങ്ങളുടെ ആക്രമണം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്ന പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിനും ഒരു അവിശ്വാസി അല്ലായിരുന്നു.

അടുത്തകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രശസ്തനായ സ്റ്റീഫന്‍ ഹോവ്കിങിന്റെ (Stephen William Hawking) അഭിപ്രായം വളരെ ശ്രദ്ധേയമാണ്, ”നമ്മള്‍ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനു മുന്‍പ് സ്വാഭാവികമായും ദൈവം ആണ് പ്രപഞ്ചസ്രഷ്ടാവ് എന്ന് വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രം പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെ പറ്റി വിശ്വാസ യോഗ്യമായ തെളിവുകള്‍ നിരത്തുമ്പോള്‍ ദൈവത്തിന്റെ ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല.”

1956-ലെ റിച്ചാര്‍ഡ് ഫെയ്മാന്റെ ദൈവത്തിന്റെ അസ്തിത്വം ഖണ്ഡിക്കാന്‍ പറ്റില്ല എന്ന അഭിപ്രായം, 2014 ആയപ്പോളേക്കും സ്റ്റീഫന്‍ ഹോവ്കിങ് ശാസ്ത്രത്തിനു ദൈവം ആവശ്യം ഇല്ല എന്ന നിഗമനത്തില്‍ എത്തിനില്‍ക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ് (തന്മാത്രം പുസ്തകത്തിലെ ഒരു ഭാഗം.)

സ്റ്റീഫന്‍ ഹോവ്കിങ്

ഒരു കാര്യം കൂടി ചേര്‍ക്കട്ടെ, ശാസ്ത്രജ്ഞന്‍മാര്‍ എന്നാല്‍ ശാസ്ത്രത്തിന്റെ അന്തിമ വാക്കല്ല. ഏതെങ്കിലും സ്പെഷലൈസ് ചെയ്ത ഏരിയയില്‍ കൂടുതല്‍ അറിവു നേടിയവര്‍ എന്നേ ഉള്ളൂ. അതായത് അവരുടെ പൊട്ടക്കുളത്തിനു കുറച്ചു കൂടി വിസ്തൃതി ഉണ്ടാവാം എന്നേ അര്‍ത്ഥമുള്ളൂ. അവര്‍ പറയുന്നത് അന്തിമവും അല്ല. ഹോവ്ക്കിങ് പറഞ്ഞത് പോലെ ‘I am just a child who has never grown up. I still keep asking these ‘how’ and ‘why’ questions. Occasionally, I find an answer.’

ശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുന്നതാണ്. അതു കൊണ്ട് നമ്മള്‍ മനസ്സിലാക്കാനുള്ളത്, ഏതെങ്കിലും ഒരു സബ്ജക്റ്റ് കൂടുതല്‍ പഠിച്ചു എന്നത്, ലോകത്തിലെ സകലമാന കാര്യങ്ങളിലും അഭിപ്രായം പറയാനുള്ള ലൈസന്‍സ് അല്ല. വലിയ വായില്‍ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന ശാസ്ത്രജ്ഞന്‍മാരെയും നമുക്ക് ചുറ്റിനും കാണാം. ഒന്നോ ഒന്നിലധികമോ ഡോക്ടറോ, ശാസ്ത്രഞ്ജനോ ദൈവം ഉണ്ട് എന്ന് പറഞ്ഞാലും ദൈവം ഉണ്ട് എന്നതിന് തെളിവും ആകില്ല.

എന്തായാലും ഒരു കാര്യം ഉറപ്പാണ് ശാസ്ത്രത്തിന് പട്ടിണി മാറ്റാം, പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കാം, ജീവിതം സുഗമമാക്കാം. നമുക്കിരുന്ന് ”ദൈവമേ, വൈഫൈ പോയല്ലോ” എന്നും പറയാം.

Share this news

Leave a Reply

%d bloggers like this: