കുട്ടികള്‍ക്കുള്ള ജിപി സേവനം നിശ്ചയിച്ച സമയത്ത് ഉണ്ടാകില്ലെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

ഡബ്ലിന്‍:  ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം നല്‍കുന്നത് ഉദ്ദേശിച്ച് സമയത്ത് നടക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം. ക്ലെയറില്‍ നിന്നുള്ള ഡോ. Yvonne Williams ഇക്കാര്യത്തില്‍  വരാവുന്ന കോടതി നടപടിയെ ചൂണ്ടികാണിച്ചാണ് സംശയം ഉന്നയിക്കുന്നത്.   സേവനം നടപ്പാക്കുന്നതിനെതിരെ  ഹൈക്കോടതിയെ സമീപിക്കുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷ്നേഴ്സിന്‍റെ കൗണ്‍സിലില്‍ അംഗമാണ് വില്യംസ്.

സൗജന്യ ജിപി സംവിധാനം ആരോഗ്യമുള്ളതും സാമ്പത്തികമായി ശേഷിയുളള്ളതുമായ കിട്ടികള്‍ക്ക് നല്‍കുന്നത് വലിയ കുട്ടികള്‍ക്കും അസുഖമുള്ളവര്‍ക്കും കാന്‍സറും പ്രമേഹവും പോലുള്ള പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും ജിപി സേവനം നല്‍കുന്നതിനുള്ള ചെലവാണ് വരുത്തിവെയ്ക്കുക.  രാജ്യത്തെ പകുതിയോളം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്കും സൗജന്യ സേവനം നല്‍കാന്‍ തന്നെ പണമില്ലെന്നാണ് പറയുന്നത്.  മാറാ രോഗങ്ങളില്‍ വലയുന്ന സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന കുട്ടികളിലേയ്ക്കാണ് ശ്രദ്ധ പോകേണ്ടതെന്നും സാമ്പത്തിക ശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം നല്‍കുകയല്ല വേണ്ടതെന്നും വില്യംസ് വ്യക്തമാക്കുന്നു.  പദ്ധതിയില്‍ ഭൂരിഭാഗം ജിപിമാരും ഒപ്പിട്ടിട്ടില്ല. രണ്ടാമതൊരവസരം കൂടിയുണ്ടെങ്കിലും ഒപ്പിടുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല സമ്മതം മൂളുന്നതെന്നും ഇവര്‍ പറയുന്നു.

ഡോക്ടര്‍മാരോട് ഒപ്പിടാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്ത് നല്‍കിയ സാഹചര്യത്തിലാണ് വില്യംസ് പ്രതികരിക്കുന്നത്.  മന്ത്രിയുടെ കത്തില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ജിപി നിലവില്‍ അവരുടെനിയമപരമായ അവകാശമായി കഴിഞ്ഞെന്നും വ്യക്തമാക്കുന്നുണ്ട്.  അതേ സമയം ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ എന്‍എജിപിയുടെ ഒപ്പ് വെച്ച ജിപിമാരുടെ എണ്ണം സംബന്ധിച്ച നിഗമനം തെറ്റാണെന്ന്  പറഞ്ഞ് രംഗത്തെത്തി. ആയിരത്തിലധികം ജിപിമാര്‍ ഒപ്പിട്ടതായും ഐഎംഒ വ്യക്തമാക്കുന്നു.  ജിപിമാരൊപ്പിട്ടില്ലെങ്കില്‍ രോഗികള്‍ക്ക് മറ്റൊരു ജീപിയുടെ കീഴിലേക്ക് മാറാവുന്നതാണ്. ഡോക്ടര്‍മാര്‍ രോഗികളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഐഎംഒയുടെ നിലപാട്.  ജൂലൈ ഒന്ന് മുതല്‍ സേവനം പ്രാബല്യത്തില്‍ വരുമെന്നാണ് നിഗമനം.

Share this news

Leave a Reply

%d bloggers like this: