സര്‍ക്കാര്‍ പ്രതീക്ഷയില്‍,75% ജിപിമാര്‍ സൗജന്യ ജിപി സേവനത്തിന് ഒപ്പിടുമെന്ന് വരേദ്ക്കര്‍

ഡബ്ലിന്‍: ഈ മാസം അവസാനമാകുമ്പോഴേയ്ക്കും നാലില്‍ മൂന്ന് ഭാഗം ജിപിമാരും കുട്ടികള്‍ക്കുള്ള സൗജന്യ ജിപി സേവന കരാറില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷ.  കഴിഞ്ഞ ദിവസം രജിസ്ട്രേഷന് വേണ്ടിയുള്ള തിരക്ക് മൂലം വെബ്സൈറ്റ് നിശ്ചലമായിരുന്നു. അതേ സമയം സേവനം നല്‍കാനുള്ള ഡോക്ടര്‍മാരാകട്ടെ  62%  പേര്‍ ഇനിയും കരാറിന്‍റെ ഭാഗമാകാന്‍ തയ്യാറായിട്ടില്ല.  ജൂലൈ ഒന്ന് ആകുമ്പോഴേക്കും അതായത് സേവനം നല്‍കി തുടങ്ങേണ്ട ദിവസമാകുമ്പോഴേക്കും 75%  ഡോക്ടര്‍മാരും കരാറിന്‍റെ ഭാഗമാകുമെന്നാണ് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ പ്രവചനം.

ചിലമേഖലകളില്‍ ജിപിമാര്‍ പങ്കാളികളാകുന്നത് വളരെ കുറച്ചാണ് എന്നിരിക്കെ വരേദ്ക്കറിന് നീരസമുണ്ടായിട്ടുണ്ട്.  വളരെ പ്രധാനപ്പെട്ട പരിപാടിയാണെന്നും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിതെന്നും മന്ത്രി കൂട്ടിചേര്‍ക്കുന്നു. തെക്കന്‍ ടിപറേറിയില്‍ കേവലം എട്ട് ശതമാനം ജിപിമാരാണ് കാരാറിപില്‍ ഒപ്പിട്ടത്. ലൂത്തില്‍ 24% പേരുമാണ് പദ്ധതിയുടെ ഭാഗമാകുന്ന ഡോക്ടര്‍മാര്‍. ലിമെറിക് 34%, കോര്‍ക്ക് നോര്‍ത്ത് ലീ36%,  എന്നിങ്ങനെ ഡോക്ടര്‍മാരുടെ പങ്കാളിത്തം കുറവാണ്. ഡൊണീഗല്ലില്‍ 94% ഡോക്ടര്‍മാരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ആരോഗ്യ സഹമന്ത്രി കാതറീന്‍ ലിഞ്ചിന്‍റെ മണ്ഡലത്തിലെ ഡോക്ടര്‍മാരുടെ കുറഞ്ഞ പങ്കാളിത്തത്തെക്കുറിച്ച് കാത്തിരുന്ന കാണാമെന്നാണ് ലിഞ്ച് പറയുന്നത്. നഗരങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെന്നും എന്നാല്‍ ഗ്രാമമേഖലയില്‍ ആശങ്കയുണ്ടെന്നും ലിഞ്ച് വ്യക്തമാക്കുന്നു.  ഇക്കാര്യത്തില്‍ ആശ്ചര്യമില്ലെന്നും  ഏതാനും ആഴ്ച്ചയായി പ്രശ്നം നീരീക്ഷിക്കുന്നുണ്ടെന്നും സഹമന്ത്രി പറയുന്നു.  പദ്ധതി ന്യായ വിരുദ്ധമാണെന്ന വാദത്തെ ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ തള്ളി കളഞ്ഞിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിഗണക്കാതെ ഏവര്‍ക്കും സൗജന്യസേവനം എന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് മന്ത്രി തള്ളിയത്. വരുമാനാടിസ്ഥാനത്തില്‍ മെഡിക്കല്‍ കാര്‍ഡും ജിപി വിസിറ്റ് കാര്‍ഡും അനുവദിക്കുന്നുണ്ട്. ഇതാകട്ടെ നാല്‍പത് ശതമാനം ജനങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട്. 1.7 മില്യണ്‍ ജനങ്ങള്‍ക്ക് വരുമാനത്തെ അടിസ്ഥാനമാക്കി ഫീസൊന്നും കൂടാതെ ജിപിമാരെ കാണാവുന്നതാണെന്നും വരേദ്ക്കര്‍ ചൂണ്ടികാട്ടി. 10,000  പേരാണ് കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ട ആദ്യ ദിവസമായ ഇന്നലെ വൈകുന്നേരമാകുമ്പോഴേയ്ക്കും പേര് ചേര്‍ത്തിരിക്കുന്നത്. ഇത് കൂടാതെ പതിനെട്ട് ജിപിമാരും കരാറില്‍ ഒപ്പിടാന്‍ കഴിഞ്ഞ ദിവസം തയ്യാറായി.  പദ്ധതി സ്റ്റേഷന്‍ വിട്ട് പോകാറായെന്നും വേഗതം തന്നെ ജിപിമാര്‍ പദ്ധതിയുടെ ഭാഗമാകണമെന്നും വരേദ്ക്കര്‍ ജിപിമാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ പദ്ധതിക്ക് അനുകൂലമാണെങ്കിലും നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷ്നേഴ്സ് അനുകൂലമല്ല.  ജോലിഭാരം കൂട്ടുമെന്നാണ് എതിര്‍പ്പിന് കാരണമായി പറയുന്നത്.  കൂടാതെ കുട്ടികളെ അനാവശ്യമായി ഡോക്ടറെ കാണിക്കുന്നത് വര്‍ധിക്കുമെന്നും പറയുന്നു.  ഏഴുപത് വയസിന് മുകളിള്ളവര്‍ക്കുള്ള സൗജന്യ ജിപി സേവനം ആഗസ്റ്റ് മാസത്തോടെ ഉണ്ടായേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് ജിപി സേവനം സൗജന്യമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: