ഗ്രീസില്‍ ബാങ്കുകള്‍ തുറന്നു., സേവനങ്ങളില്‍ നിയന്ത്രണം

 

ഏഥന്‍സ്: സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാനായി ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത അടവിനു ശേഷം ഗ്രീസിലെ ബാങ്കുകള്‍ തുറന്നു. മൂന്നാഴ്ചയ്ക്കുശേഷം ബാങ്കുകള്‍ തുറന്നത് ആശ്വാസമായെങ്കിലും വ്യാപക വിലക്കയറ്റത്തിലേക്കാണ് ഗ്രീക്ക് ജനത ഇന്നലെ ഉണര്‍ന്നത്. വായ്പ ലഭിക്കുന്നതിനു പകരമായി നടപ്പാക്കുന്ന നടപടികളാണു വിലക്കയറ്റത്തിനു വഴിതെളിച്ചത്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും നികുതി 13 മുതല്‍ 23 ശതമാനം വരെ ഉയര്‍ന്നു. അതേ സമയം, മരുന്നുകള്‍, പുസ്തകങ്ങള്‍, ദിനപത്രങ്ങള്‍ എന്നിവയുടെ നികുതി 6.5 ശതമാനത്തില്‍നിന്ന് ആറായി കുറച്ചിട്ടുണ്ട്. ജൂണ്‍ 29 മുതല്‍ ബാങ്കുകള്‍ അടച്ചിട്ടതുമൂലം വിപണിയില്‍ 300 കോടിയിലേറെ ഡോളറിന്റെ കുറവുണ്ടായതായാണു കണക്ക്. ബാങ്കിലെ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള വിലക്ക് തുടരും. ഒരു ദിവസം ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന തുകയുടെ പരിധി 65 ഡോളറില്‍നിന്ന് 300 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് 420 കോടി യൂറോ ഉടന്‍ തിരിച്ചടയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 716 കോടി യൂറോ വെള്ളിയാഴ്ച ഗ്രീസിനു ഇടക്കാല വായ്പയായി അനുവദിച്ചിരുന്നു. 8,600 കോടി യൂറോയുടെ രക്ഷാപദ്ധതിക്കു പകരമായി നികുതി വര്‍ധന, പെന്‍ഷന്‍ ഘടനയുടെ അഴിച്ചുപണി, സ്വകാര്യവല്‍ക്കരണം തുടങ്ങിയ കടുത്ത നടപടികള്‍ക്ക് ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സമ്മതം മൂളിയിരുന്നു

Share this news

Leave a Reply

%d bloggers like this: