യുഎസില്‍ രാഹുല്‍ ഗാന്ധിയെ ലഹരിമരുന്നുമായി പിടികൂടി, വാജ്‌പേയി രക്ഷയ്ക്കെത്തിയെന്ന് സുബ്രഹ്മണ്യം സ്വാമി

ജോധ്പൂര്‍: നിരോധിക്കപ്പെട്ട മരുന്നുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ യുഎസില്‍ വച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പിടികൂടിയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. 2001ല്‍ 1.60 ലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ലഹരിമരുന്നുമായി രാഹുലിനെ പിടികൂടിയിരുന്നുവെന്നാണ് സ്വാമിയുടെ ആരോപണം.

മകനെ രക്ഷപെടുത്തുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ വിളിച്ചിരുന്നു. തുടര്‍ന്ന് വാജ്‌പേയി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വിളിക്കുകയും രാഹുലിനെ മോചിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ലളിത് മോദി വിവാദം തനിച്ചു നേരിടുന്ന വസുന്ധരരാജെയെ ‘ഝാന്‍സി കി റാണി’യെന്നും സുബ്രഹ്ണ്യം സ്വാമി വിശേഷിപ്പിച്ചു. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും അതെല്ലാം വസുന്ധര ഒറ്റയ്ക്കാണ് നേരിടുന്നത്. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ താന്‍ തീര്‍ച്ചയായും സഹായിക്കുമെന്നും സ്വാമി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ സുഷമ സ്വരാജിനും വസുന്ധര രാജെയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷകാല സമ്മേളനം തുടങ്ങി തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബഹളം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: