ഡബ്ലിന്‍: മലയാളികള്‍ അടക്കമുള്ള പെര്‍മന്‍റ് ടിഎസ്ബിയുടെ വായ്പാ ഉടമകള്‍ക്ക് €25,000 വരെ മടക്കി ലഭിച്ച് തുടങ്ങി. 2,000 ലേറെ പേരാണ് തിരിച്ച് പണം ലഭിക്കുന്നതിന് അര്‍ഹരായിരിക്കുന്നത്. നേരത്തെ ബാങ്ക് ട്രാക്കര്‍ വായ്പഉടമകള്‍ക്ക് അതിലേക്ക് മടങ്ങിവരുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് മൂലം ഉപഭോക്താക്കള്‍ക്ക് വന്ന നഷ്ടം നികത്തുന്നതിനാണ് പണം തിരികെ നല്‍കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് പഴയ ട്രാക്കര്‍ വായ്പകളിലേക്ക് മടങ്ങാനും സാധിക്കും. സെന്ട്രബാങ്കിന്‍റെ നടപടിമൂലം പെര്‍മനന്‍റ് ടിഎസ്ബിയ്ക്ക് ഉപഭോക്താക്കള്‍ ട്രാക്കര്‍ ലോണിലേക്ക് മടങ്ങുന്നത് തടയാന്‍ ശ്രമിച്ചത് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
ജൂണ്‍ ആദ്യ ആഴ്ച്ചമുതല്‍ പണം തിരികെ നല്‍കി തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ തന്നെ ഇതിനായി നടപടിയും ആരംഭിച്ചു. എന്നാല്‍ എത്രസമയമെടുത്ത് നഷ്ടം നികത്തി തീര്‍ക്കുമെന്നത് വ്യക്തമാക്കിയിരുന്നില്ല. €25,000 എന്നത് നേരത്തെ കരുതിയതിലും വലിയ നഷ്ടപരിഹാര തുകയാണ്. പെര്‍മനന്‍റ് ടിഎസ്ബിക്ക് സെന്ട്രല്‍ ബാങ്ക് ചുമത്തിയ പിഴ പത്ത് മില്യണ്‍ യൂറോ ആയിരുന്നു.
ട്രാക്കര്‍ ലോണുകളിന്മേലുള്ള പലിശയെന്നത് മറ്റ് ലോണുകളിന്മേലുള്ള പലിശയുടെ ചെറിയൊരു ഭാഗം മാത്രമാണ്. മറ്റ് ബാങ്കുകളും സമാനമായ പലിശ നിരക്ക് മുന്നോട്ട് വെയ്ക്കാന്‍ ഇതോടെ നിര്‍ബന്ധിതമാവുകയും ചെയ്തിരുന്നതാണ്. അതേ സമയം തന്നെ ബാങ്കുകള്‍ ഹ്രസ്വകാലത്തേക്ക് ചെറിയതോതിലുള്ള നിശ്ചിത പലിശ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് ട്രാക്കര്‍ വായ്പാ നിരക്കിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് അറിയിപ്പ് നല്‍കുന്നതിലും വീഴ്ച്ചയുണ്ടായി.
പെര്‍മനന്‍റ് ടിഎസ്ബിയാകട്ടെ ട്രാക്കര്‍ വായ്പാനിരക്കില്‍ നിന്ന് ഫിക്സ്ഡ് നിരക്കിലേക്ക് മാറ്റിയവരെ തിരിച്ച് ട്രാക്കര്‍ വായ്പയിലേക്ക് മാറാന്‍ അനുവദിക്കുകയും ചെയ്തില്ല. ഇതാകട്ടെ കേസിലേക്ക് വഴിവെച്ചു. ഓംബുഡ്സ്മാന്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി വിധിച്ചതോടെ ടിഎസ്ബി ഹൈക്കോടതിയിലേക്ക് അപീല്‍ പോയി. എന്നാല്‍ അവിടെയും അപീല്‍ പരാജയപ്പെട്ടതോടെ സുപ്രീം കോടതിയെ സമീപിച്ചു. സെന്ട്രല്‍ബാങ്കിന്‍റെ നടപടി വന്നതോടെ സുപ്രീം കോടതി അപീല്‍ പിന്‍വലിക്കുകയായിരുന്നു.