ബിജെപിയടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എസ്എന്‍ഡിപി കൂട്ടുകൂടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബിജെപിയടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എസ്എന്‍ഡിപി കൂട്ടുകൂടില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയേയും എസ്എന്‍ഡിപി സഹായിക്കില്ല. ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് അതീതമായൊരു പാര്‍ട്ടിയെക്കുറിച്ചാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്എന്‍ഡിപി. ബിജെപി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ ബജറ്റ് സമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കള്‍ക്ക് എസ്എന്‍ഡിപിയുടെ വേദി നല്‍കുകയുള്ളൂ. പിണറായിക്കു മുന്നില്‍ നല്ലപിള്ള ചമയാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ശ്രമം. വിഎസ് ചരിത്രം പഠിക്കണം. തീര്‍ഥാടകനായിട്ട് ഒരു തവണയെങ്കിലും വിഎസ് ശിവഗിരിയില്‍ പോകണം. വര്‍ക്കല രാധാകൃഷ്ണന്‍ ഒഴികെയുള്ള സിപിഎം അംഗങ്ങള്‍ക്ക് ശിവഗിരിയില്‍ വിലക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എകെജി സെന്ററിലെ സഖാക്കന്മാര്‍ എഴുതി നല്‍കുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നത്. ആര്‍ക്കും വേണ്ടാത്ത ഒരു നേതാവായി വിഎസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വെള്ളാപ്പള്ളിയെ അതിരൂക്ഷമായ ഭാഷയില്‍ ഇന്നലെ വിഎസ് വിമര്‍ശിച്ചിരുന്നു. യോഗം ജനറല്‍ സെക്രട്ടറിയായി മഹാകവി കുമാരനാശാന്‍ 14 വര്‍ഷമിരുന്ന കസേരയിലിരുന്നു ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാണെന്നു പറയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രവൃത്തി ചരിത്രനിഷേധവും അപകടകരവുമാണെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്ക വയ്ക്കാനാണു ശ്രമം. ഇത് അനുവദിക്കാനാകില്ല. ജാതിവികാരത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ ഒരു കാലത്തും യോജിച്ചുപോകില്ല. ഇത് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവുമെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: