വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ നില ഗുരുതരമായി തുടരുന്നു

 

കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ യുവനടന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ് ഇപ്പോഴും. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലുള്ള സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. ഇതിനുശേഷമായിരിക്കും ശസ്ത്രക്രിയ അടക്കമുള്ള തുടര്‍ചികിത്സകളെക്കുറിച്ച് തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോറില്‍ രക്ത സ്രാവമുള്ളതിനാലാണ് 24 മണിക്കൂര്‍ നിരീക്ഷണം വേണമെന്ന് ഡോക്ടമാര്‍ നിര്‍ദ്ദേശിച്ചത്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെ പി എ സി ലളിതയുടെയും മകനാണ് 32 കാരനായ സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിനെ കാണാന്‍ സിനിമാ രംഗത്ത് നിന്നും മമ്മൂട്ടി, ദിലീപ് അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആശുപത്രി അധികൃതരെ വിളിച്ച് ഇപ്പോഴത്തെ സ്ഥിതി അന്വേഷിച്ചു.

Share this news

Leave a Reply

%d bloggers like this: