മുംബൈ: ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്ന് ജെ.ജെ ഹോസ്പിറ്റല്‍ ഡീന്‍ ടി.പി ലഹാനെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ദ്ധബോധാവസ്ഥയില്‍ തുടരുന്ന ഇന്ദ്രാണി നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നുണ്ട്. ആസ്പത്രിയില്‍ കഴിയുന്ന ഇന്ദ്രാണിയെ സന്ദര്‍ശിക്കാന്‍ ഇതുവരെ കുടുംബാംഗങ്ങളൊന്നും എത്തിയിട്ടില്ല. ഒരു സിബി ഐ അംഗവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വെള്ളിയാഴ്ച വൈകുന്നേരം അവരെ സന്ദര്‍ശിച്ചിരുന്നു.
ഷീനാ ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെ അതീവ ഗുരുതരാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കുള വനിതാ ജയിലില്‍നിന്ന് നെഞ്ചുവേദനയെ തുടര്‍ന്നാണ് അവരെ മുംബൈയിലെ ജെ.ജെ ആസ്പത്രിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടുമുതല്‍ അവര്‍ അബോധാവസ്ഥയിലായിരുന്നു.
അമിത അളവില്‍ ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്നാണ് ഇന്ദ്രാണി അബോധാവസ്ഥയില്‍ ആയത്. അപസ്മാരത്തിന്റെ ഗുളികകളാണ് അവര്‍ കഴിച്ചത്. ഗുളികകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അഴിഞ്ഞ ആഗസ്തിലാണ് 43 കാരിയായ മുന്‍ മാധ്യമ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ അവര്‍. കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. 2012 ല്‍ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം റായ്ഗഡ്ഡിന് സമീപമുള്ള വനത്തില്‍വച്ച് കത്തിച്ചുവെന്നാണ് കേസ്. ഇന്ദ്രാണിക്ക് പുറമെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, െ്രെഡവര്‍ ശ്യാം റായ് എന്നിവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു