ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചു നല്‍കിയവരുടെ കൂട്ടത്തിലേക്ക് ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയും. മികച്ച തിരക്കഥയ്ക്ക് 1989ല്‍ ലഭിച്ച ദേശീയ പുരസ്‌കാരം താന്‍ തിരിച്ചു നല്‍കുന്നതായി അരുന്ധതി അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ പ്രോല്‍സാഹനത്തിലൂടെ വളരുന്ന അസഹിഷ്ണതയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചല്ല താന്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് അരുന്ധതി റോയി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
തല്ലിക്കൊലകളും വെടിവെപ്പുകളും സഹജീവികളെ കൂട്ടക്കൊല നടത്തുന്നതും വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കേണ്ട വാക്ക് അസഹിഷ്ണുത എന്നല്ല. രണ്ട്, മൃഗീയ ഭൂരിപക്ഷത്തോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പു തന്നെ, ഇതിനെ കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതിനാല്‍, ഇതിലൊരു ഞെട്ടലും തോന്നുന്നില്ല. മൂന്ന്, ഈ ഭീകര കൊലപാതകങ്ങള്‍ വലിയൊരു രോഗലക്ഷണം മാത്രമാണ്. ജീവിച്ചിരിക്കുന്നവര്‍ക്കും ജീവിതം നരകമാണ്. ലക്ഷക്കണക്കിന് ദലിതരും ആദിവാസികളും മുസ്‌ലികളും ക്രിസ്ത്യാനികളുമെല്ലാം, ഏതു സമയത്താണ് അവര്‍ ഇരയാവുക എന്ന ഭീതിയിലാണ് ജീവിക്കുന്നത്.
ദലിതുകള്‍ കശാപ്പു ചെയ്യപ്പെടുകയും അവരുടെ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഏത് എഴുത്തുകാര്‍ക്കാണ് അക്രമിക്കപ്പെടുകയോ തല്ലിക്കൊല്ലപ്പെടുകയോ വെടിയുണ്ടയേറ്റ് മരിക്കുകയോ ജയിലിലാവുകയോ ചെയ്യാതെ ബാബാ സാഹബ് അംബേദ്കര്‍ ‘അസ്പൃശ്യ’രില്‍ എഴുതിയതു പോലെ, ‘ഹിന്ദുയിസം ഭീകരതയുടെ ഒരു നിലവറയാണ്’ എന്ന് എഴുതാനാവുക എന്ന് അരുന്ധതി ചോദിക്കുന്നു. അങ്കിള്‍ സാമിനുള്ള കത്തുകളില്‍ സാദത്ത് ഹുസൈന്‍ മണ്‍റോ എഴുതിയതു പോലെ എഴുതാന്‍ ഏതു എഴുത്തുകാര്‍ക്ക് ഇന്ന് കഴിയുമെന്നും അരുന്ധതി ചോദിക്കുന്നു. ഇപ്പറഞ്ഞതിനോട് യോജിച്ചാലും ഇല്ലെങ്കിലും സ്വതന്ത്രമായി സംസാരിക്കാന്‍ അവകാശമില്ലാത്ത സാഹചര്യത്തില്‍ നമ്മള്‍ ബൗദ്ധികമായി പട്ടിണി അനുഭവിക്കുന്ന ഒരു സമൂഹമായും വിഡ്ഢികളുടെ ഒരു രാജ്യമായും മാറുമെന്നും അരുന്ധതി പറഞ്ഞു.
എഴുത്തുകാരും കലാകാരന്‍മാരും വിവിധ മേഖലകളിലുള്ള ബുദ്ധിജീവികളും നടത്തുന്ന പ്രതിഷേധത്തില്‍ പങ്കു ചേരാന്‍ തനിക്കൊരു ദേശീയ അവാര്‍ഡ് ഉണ്ടായതില്‍ അരുന്ധതി സന്തോഷം പ്രകടിപ്പിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഇതെന്നും ഇതിന്റെ ഭാഗമായി മാറിയതില്‍ അഭിമാനമുണ്ടെന്നും അരുന്ധതി പറഞ്ഞു.