പാരീസ് ഭീകരാക്രമണം: മൂന്നു പേര്‍ അറസ്റ്റില്‍

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ മുന്നു സംഘങ്ങളായി തിരിഞ്ഞ ഭീകരര്‍ ആണെന്നു വ്യക്തമായി. എട്ടു ഭീകരര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട് ചാവേറുകളിലൊരാള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധമുള്ള ഫ്രഞ്ച് പൗരനും മറ്റുള്ളവര്‍ സിറിയയില്‍ നിന്നുമുള്ളവരുമായിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ട എട്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു. മൂന്നുപേര്‍ ചാവേര്‍ ബോംബുകളായി പൊട്ടിത്തെറിക്കുകയായിരുന്നു.

വിരലടയാള പരിശോധനയിലൂടെയാണ് ഇസ്മായില്‍ ഒമര്‍ മുസ്തഫ എന്ന ചാവേറിനെ തിരിച്ചറിഞ്ഞത്. രണ്ടാമത്തെയാളുടെ പേര് അബ്ദുല്‍ അഖ്ബക്ക് എന്നാണ്. കൊല്ലപ്പെട്ട രണ്ടു ഭീകരരില്‍ നിന്നും ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും ഒരു ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ലെറോസ് ദ്വീപ് വഴി അഭയാര്‍ഥികളുടെ കൂട്ടത്തിലാണ് സിറിയന്‍ സ്വദേശി യൂറോപ്പില്‍ എത്തിയത്. സംഘത്തില്‍ ഒരാള്‍ പതിനഞ്ചുകാരനായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമികള്‍ എത്തിയ ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ള കാര്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബെല്‍ജിയത്തില്‍ മൂന്നു പേര്‍ പിടിയിലായി.

ആക്രമണത്തില്‍ ഇതുവരെ 129 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 352 പേര്‍ക്കു പരുക്കേറ്റു. 99 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ തുടരുകയാണ്. രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും സ്‌കൂളുകളും അടച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് ഈഫല്‍ ടവറും മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സിറിയയില്‍ ഐഎസിനെതിരായി ഫ്രാന്‍സ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐഎസ് പറയുന്നത്.

നിലവില്‍ ഒട്ടനവധി അഭയാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സ് അഭയം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലും അഭയാര്‍ത്ഥികളുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ നിരപരാധികളായി ഒട്ടേറെ പേര്‍ക്ക് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കേണ്ടിവരും. ഫ്രഞ്ച് ജനത എങ്ങനെ ആയിരിയ്ക്കും ശേഷിയ്ക്കുന്ന അഭയാര്‍ത്ഥികളെ തുടര്‍ന്നും പരിഗണിയ്ക്കുക എന്നതും ഗൗരവമേറിയ വിഷയമാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: