ടുണീസ്: 12 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്നു ടുണീഷ്യയില്‍ പ്രസിഡന്റ് എസെബ്‌സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലിബിയന്‍ അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിച്ചതായി ടുണീഷ്യന്‍ ഭരണകൂടം അറിയിച്ചു. തലസ്ഥാനമായ ടുണീസില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. 15 ദിവസത്തേക്കാണ് അതിര്‍ത്തി അടക്കുക. ടുണീഷ്യന്‍ സുരക്ഷ കൗണ്‍സിലാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. നാവികാതിര്‍ത്തകളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയാനും സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
ടുണീസില്‍ പ്രസിഡന്റിന്റെ കാവല്‍സേനാംഗങ്ങള്‍ സഞ്ചരിച്ച ബസില്‍ നടന്ന സ്‌ഫോടനത്തിലാണു 12 പേര്‍ മരിച്ചത്. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു സാധാരണക്കാരും ഉള്‍പ്പെടുന്നു. സ്‌ഫോടനം നടത്തിയ ചാവേറിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര റദ്ദാക്കിയ പ്രസിഡന്റ് എസെബ്‌സി ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചു. പ്രധാനമന്ത്രി ഹബീബ് എസിദ്, ആഭ്യന്തരമന്ത്രി നജം എന്നിവര്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടാന്‍ ടുണീഷ്യക്ക് എല്ലാ സഹായവും നല്‍കുമെന്നു യുഎസ് വ്യക്തമാക്കി.
-എജെ-