മതനിരപേക്ഷത മോശം പദമായി വ്യാഖ്യാനിക്കപ്പെടുന്നു-അമര്‍ത്യാ സെന്‍

കൊല്‍ക്കത്ത:: മതനിരപേക്ഷതയെന്നത് ഒരു മോശം പദമായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമാണ് വര്‍ത്തമാനകാല ഇന്ത്യയിലെന്ന് നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍.

മതങ്ങളുടെയും ജാതികളുടെയും പേരില്‍ വിഭജന പ്രത്യയശാസ്ത്രമാണ് രാജ്യത്ത് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവും സ്വാതന്ത്ര്യവും മോശം വാക്കുകളായി ചിത്രീകരിക്കപ്പെടുന്നത് സമീപഭാവിയില്‍ ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളായി മാറുമെന്നും, ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും സെന്‍ പറഞ്ഞു.കൊല്‍ക്കത്ത നേതാജി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഭാഷ് ചന്ദ്രബോസ് ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകവെയാണ് അമര്‍ത്യാസെന്‍ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ നേതാജിയുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പ്രധാനപ്രശ്‌നമായ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ നേതാജി മുന്നോട്ടുവെച്ച തുല്യതയും നീതിയും ഇന്നും പ്രസക്തമാണ്. പക്ഷെ, ഈ കാഴ്ചപ്പാടുകള്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ ഇന്ത്യ ഭരിച്ച ഒരു ഭരണകൂടങ്ങളും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ സാമൂഹ്യ സമത്വത്തിനായി ഒരിടപെടലും നടത്തുന്നില്ലെന്നും സെന്‍ പറഞ്ഞു. നേതാജിയുടെ മരണരേഖകള്‍ പോലും രാഷ്ട്രീയ മുതലെടുപ്പിനും വിഭാഗീയത പടര്‍ത്താനുമാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അമര്‍ത്യാസെന്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: