ഗൂഡല്ലൂരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ കൊന്നുതിന്നു

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ ദേവര്‍ഷോലക്കടുത്ത സ്വകാര്യ എസ്‌റ്റേറ്റില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ മെഗാവുരയാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൂത്രമൊഴിക്കുന്നതിനായി വീടിനു പുറത്തിറങ്ങിയ മെഗാവുരയെ കടുവ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച വീടിനു പുറത്ത് രക്തക്കറ കണ്ട് ഇയാളെ അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ അരക്കിലോമീറ്റര്‍ ദൂരെ തേയിലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസ്‌റ്റേറ്റിലെ നായ ആണ് മണം പിടിച്ച് സ്ഥലം കണ്ടെത്തിയത്. കഴുത്ത് മുതല്‍ ഇടുപ്പ് വരെ ഭക്ഷിച്ച കടുവ കാലും തലയും മാത്രമേ അവശേഷിപ്പിച്ചുള്ളു. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി.

തുടര്‍ന്ന് മൃതദേഹം നീക്കാന്‍ സമ്മതിക്കാതെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നീലഗിരി കലക്ടര്‍, എസ്.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഇതിനിടെ മൃതദേഹം മറ്റൊരു വഴിയിലൂടെ പൊലീസ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു. അന്ന് നാട്ടുകാര്‍ സംഭവം ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും അവര്‍ നടപടികള്‍ കൈകൊണ്ടില്ല എന്നാണ് ആരോപണം. കടുവക്കായി തിരച്ചില്‍ തുടങ്ങിയ അധികൃതര്‍ എസ്‌റ്റേറ്റില്‍ 50 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കടുവയെ പിടികൂടാന്‍ കൂടും സ്ഥാപിച്ചിട്ടുണ്ട്. സോമാലിയാണ് മരിച്ച മെഗാവുരയുടെ ഭാര്യ.
-എജെ-

Share this news

Leave a Reply

%d bloggers like this: