ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകും. അതേസമയം സിപിഐഎം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ മിക്കതും പ്രകടനപത്രികയില്‍ ഇടം പിടിച്ചതായാണ് സൂചന. ഇടതുമുന്നണിയുടെ മദ്യനയത്തിലും പ്രകടന പത്രികയില്‍ വ്യക്തതയുണ്ടാകും.

മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെങ്കിലും മദ്യഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട നടപടികളും പ്രകടനപത്രികയില്‍ വിശദീകരിക്കും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമെന്ന വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണു പ്രകടനപത്രികയില്‍ തിരുത്തല്‍ വരുത്തിയതെന്നാണു വിവരം. പ്രകടന പത്രികയുടെ പ്രകാശനം ഇന്നു വൈകിട്ട് എകെജി സെന്ററില്‍ നടക്കും.

ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്. മുന്നണി അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തു സൃഷ്ടിക്കും. വ്യവസായ രംഗത്ത് തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും.ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും.

നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. ആരോഗ്യസംരക്ഷണത്തിനായി സമഗ്രപദ്ധതിയും പ്രകടനപത്രികയില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വിദഗ്ധ ഡോക്ടര്‍മാരെ വിന്യസിക്കും. ചികിത്സാ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതി മാറ്റുന്നതിനും പ്രകടനപത്രികയില്‍ ലക്ഷ്യമിടുന്നു.

Share this news

Leave a Reply

%d bloggers like this: