ജിഷ വധം: രാജേശ്വരിയുടെ മാതാവ് പ്രഭാവതി പി.പി. തങ്കച്ചന്റെ വീട്ടുജോലിക്കാരായിരുന്നെന്നു ബന്ധുക്കള്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്നു ജിഷയുടെ ബന്ധുക്കള്‍. 30 വര്‍ഷം മുമ്പ് രാജേശ്വരിയുടെ മാതാവ് പ്രഭാവതിയും തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജേശ്വരിയെ അറിയില്ലെന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബു നല്‍കിയ പരാതിയിലും തിരിമറി നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന ബാബുവിന്റേതെന്ന പേരില്‍ ഇംഗ്ലീഷില്‍ തയാറാക്കിയ പരാതിയാണ് ഐ.ജി മഹിപാല്‍ യാദവിനു ലഭിച്ചത്. എന്നാല്‍ സംശയം തോന്നിയ ഐ.ജി. ബാബുവിന്റെ കൈപ്പടയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതേതുടര്‍ന്ന് പരാതി വീണ്ടും നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും പോലീസുകാരനും പണം നല്‍കി വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ ബാബു വെളിപ്പെടുത്തിയത്. മെമ്പര്‍ സുനിലും കുറുപ്പംപടി സ്‌റ്റേഷനിലെ പോലീസുകാരന്‍ വിനോദും ഒരുമിച്ചാണ് തന്നെ കണ്ടതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്നും ബാബു പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പോലീസ് കേസെടുത്തിരുന്നു.

നിങ്ങള്‍ എസ്.സിഎസ്.ടി വിഭാഗമല്ലേ. സര്‍ക്കാരില്‍നിന്നു ഭാര്യയ്ക്ക് വന്‍തുക ലഭിക്കും. തനിക്കും പണം കിട്ടണ്ടെ. പേപ്പറില്‍ ഒപ്പിട്ടാല്‍ അതിന് വഴിയൊരുക്കാം ഇങ്ങനെയാണു വാര്‍ഡ് മെമ്പര്‍ സുനില്‍ പറഞ്ഞതെന്ന് ജിഷയുടെ പിതാവ് പറയുന്നു. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങി 1000 രൂപയും നല്‍കിയെന്ന് ബാബു പറഞ്ഞു.
അതേസമയം ജിഷവധം അന്വേഷിക്കുന്ന പുതിയ സംഘം ജിഷയുടെ സഹോദരി ദീപയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ഒരു മണിക്കൂര്‍ ഇവരില്‍നിന്നു വിവരശേഖരണം നടത്തി. ഇന്നും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് പോലീസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനുമായി സഹോദരി ദീപ സമര്‍പ്പിച്ച അപേക്ഷകളില്‍ കൈപ്പടകള്‍ രണ്ടുവിധത്തിലാണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
പിതാവ് ബാബു സമീപത്തുതന്നെ താമസിക്കുന്ന വിവരം അറിയാമായിരുന്നിട്ടും സഹോദരി ദീപയെക്കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അപേക്ഷയില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നു. ദഹിപ്പിക്കുന്നതിനുള്ള സമയം വൈകിട്ട് അഞ്ചുമണി എന്നാണ് ദീപ ശ്മശാനത്തില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രാത്രി എട്ടിനാണ് മൃതദേഹം ദഹിപ്പിച്ചത്. മതാചാരപ്രകാരം ജിഷയുടെ മൃതദേഹത്തില്‍ കര്‍മം ചെയ്യാനുള്ള അവസരംപോലും നിഷേധിച്ച് വളരെവേഗം ദഹിപ്പിക്കുകയായിരുന്നു.
ജിഷയുടെ മാതാവ് കൃത്യം നടന്ന ദിവസം വൈകിട്ട് അഞ്ചു മുതലുള്ള കാര്യങ്ങള്‍ അവ്യക്തമായാണ് പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പുതിയ കേസ് അന്വേഷിക്കുന്ന രീതിയില്‍ എല്ലാ മൊഴികളും തെളിവുകളും ആദ്യം മുതല്‍ ശേഖരിക്കാനാണ് എ.ഡി.ജി.പി: ബി. സന്ധ്യ മേല്‍നോട്ടം വഹിക്കുന്ന സംഘത്തിന്റെ തീരുമാനം.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: