അമേരിക്കന്‍ മലയാളിയുടെ കൊലപാതകം; തലയും ശരീര ഭാഗങ്ങളും കണ്ടെത്തി

കോട്ടയം: മകന്‍ വെടിവെച്ചുകൊന്ന അമേരിക്കന്‍ മലയാളിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയതായി വിവരങ്ങള്‍. പ്രവാസി മലയാളിയായ ജോയ് ജോണിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. തലയും ഉടല്‍ ഭാഗങ്ങളുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായാണ് മകന്‍ ഷെറിന്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു.

ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പാനദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇടതു കൈ ആയിരുന്നു ഇന്നലെ കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

നദിയില്‍നിന്നു കിട്ടിയ ശരീരഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവു. കൊലപാതകം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന്‍ പോലീസിനോടു പറഞ്ഞു.
കുടുംബപ്രശ്‌നങ്ങളും സ്വത്തുതര്‍ക്കവുമാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് നിഗമനം. ആഡംബരവും വഴിവിട്ട ജീവിതവും നടത്തുന്നതിന് പണം നല്‍കാത്തതിലുള്ള പകയാണെന്ന് സൂചനയുണ്ട്. മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നു ഷെറിന്‍ എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: