മഥുരയില്‍ പൊലീസും കയ്യേറ്റക്കാരും തമ്മില്‍ സംഘര്‍ഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 24 പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശില്‍ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 24പേര്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റു. മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുള്‍ ദ്വിവേദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. കയ്യേറ്റക്കാരുടെ പക്കല്‍ ഇത്രയുമധികം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ജവഹര്‍ ബാഗില്‍ 260 ഏക്കര്‍ കയ്യേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന കയ്യേറ്റം ഒഴിപ്പിക്കാന്‍ അലഹാബാദ് ഹൈകോടതിയുടെ അനുമതിയുണ്ടായിരുന്നു.

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ല്‍ അധികം വരുന്ന സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ കല്ലെറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് ഐജി എച്ച്.ആര്‍. ശര്‍മ അറിയിച്ചു. അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 200ല്‍ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപാ വീതം ധനസഹായം നല്‍കുമെന്ന് യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ രൂപക്ക് പകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറന്‍സി ഉപയോഗിക്കുക, ഒരു രൂപക്ക് 60 ലീറ്റര്‍ ഡീസലും 40 ലീറ്റര്‍ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു വര്‍ഷം മുന്‍പാണ് സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: