റമദാന്‍ പൊതുമാപ്പ്; പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി

മസ്‌കത്ത്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന്‍ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്നാണ് മോചനം. എണ്ണ വിതരണ കരാര്‍ നേടുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ 2014 മാര്‍ച്ചില്‍ മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. കരാര്‍ നേടുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഗള്‍ഫാര്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ പ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡെവലപ്‌മെന്റ് ഓഫ് ഒമാനിലെ നിന്നും കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാണ് മുഹമ്മദാലി ശിക്ഷിക്കപ്പെട്ടത്. കേസില്‍ മാനേജര്‍ നൗഷാദിനും ഒന്നാം പ്രതിയായ സ്വദേശി ഉദ്യോഗസ്ഥനും ശിക്ഷ ലഭിച്ചിരുന്നു. പെട്രോളിയം ഡെവലപ്പ്‌മെന്റ് ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായി അടക്കം കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. 2014 ജനുവരിയില്‍ മൂന്ന് വര്‍ഷം തടവ് വിധിച്ച കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 15 വര്‍ഷമായി മേല്‍ക്കോടതി ഉയര്‍ത്തുകയായിരുന്നു. ശിക്ഷാ വിധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്ങിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുഹമ്മദാലി രാജിവച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: