അടൂര്‍ പ്രകാശിന്റെ മകനു വധുവായി ബിജു രമേശിന്റെ മകള്‍

മുന്‍ സംസ്ഥാന റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന് കേരളത്തെ പിടിച്ചുലച്ച ബാര്‍ കോഴ വിവാദത്തിന്റെ മുഖ്യ പ്രായോജകനായ ബാറുടമ ബിജു രമേശിന്റെ മകള്‍ വധുവായെത്തുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിശ്വാസത്തില്‍ ഇടിവുണ്ടാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു വഴിയൊരുക്കിയ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു ബാര്‍ കോഴ കേസ്. ഇതിലെ മുഖ്യ എതിര്‍കക്ഷിയുടെ മകളെയാണ് ഇപ്പോള്‍ ആ സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൈയാളിയിരുന്ന മന്ത്രി പുത്രവധുവാക്കുന്നത്. വരുന്ന 23 ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അജയ് കൃഷ്ണന്‍ പ്രകാശും മേഘ ബി രമേശും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്.
റവന്യൂ മന്ത്രിയായിരിക്കേ അടൂര്‍ പ്രകാശ് സോളാര്‍ കേസില്‍ ആരോപണവിധേയനാവുകയും നിരവധി ഭൂമിദാന വിവാദങ്ങളില്‍ ഉള്‍പ്പെട്ട് പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഇമേജിനു ചെറുതല്ലാത്ത ദോഷം ചെയ്തിരുന്നു. കെ എം മാണിയുടെ സല്‍പേര് തകര്‍ക്കുന്നതിനായി ബാര്‍ കോഴ കേസ് കുത്തിപ്പൊക്കിയതിനു പിന്നില്‍ പ്രകാശ് അടക്കമുള്ള കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളാണെന്ന ആരോപണവും ഉയര്‍ന്നുകേട്ടിരുന്നു. ബാര്‍ കോഴ കേസ് കത്തിനില്‍ക്കുമ്പോള്‍ തന്നെ ബിജു രമേശിന് പ്രകാശിന്റെ കുടുംബവുമായി അടുപ്പമുണ്ടെന്നും മക്കള്‍ തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്നുമുള്ള കഥ പ്രചരിച്ചിരുന്നതാണ്. കൂടുതല്‍ ആരോപണങ്ങള്‍ക്ക് വഴിവെക്കാതിരിക്കാനായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതു വരെ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും അന്ന് പറഞ്ഞുകേട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ വിവാഹനിശ്ചയത്തിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ രംഗത്തെത്തിയ ബിജു രമേശ് പണമെറിഞ്ഞ് പ്രചാരണം നടത്തി ശ്രദ്ധ നേടിയെങ്കിലും കാര്യമായി വോട്ടുപിടിച്ചില്ല. അതേ സമയം വി എം സുധീരന്റെ എതിര്‍പ്പ് മറികടന്ന് കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാലാം തവണയും മത്സരിച്ച അടൂര്‍ പ്രകാശിന് വീണ്ടും മികച്ച വിജയം നേടാനായി.

_sk_

Share this news

Leave a Reply

%d bloggers like this: