തെരേസ മെയ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സൂചന

പാര്‍ട്ടീ ലീഡര്‍ സ്ഥാനത്തേക്ക്  നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ തന്റെ നാല്‌ എതിരാളികളെയും പിന്നിലാക്കി തെരേസ മെയ് ബഹുദൂരം മുന്നിലെത്തി. 50 ശതമാനത്തിലധികം വോട്ടുകളാണ് മത്സരത്തില്‍ മെയിന് ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസ എത്തുമെന്നതിന് വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം രാത്രി നടന്ന വോട്ടെടുപ്പ് നല്‍കിയത്.

ബ്രക്‌സിറ്റിനെ അനുകൂലിച്ച് നേരിയ വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ ബ്രിട്ടണെ നയിക്കാന്‍ മെയിന് തന്നെയാണ് യോഗ്യതയെന്നാണ് കരുതപ്പെടുന്നത്. ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്നയാളാണ് ഹോം സെക്രട്ടറി തെരേസ മെയ് എന്ന പ്രത്യേകതയുമുണ്ട്.  എതിരാളികള്‍ നാല് പേര്‍ക്കും കൂടി കിട്ടിയ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടാണ് മെയ് ഒറ്റയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ ആന്‍ഡ്രിയ ലെഡ്‌സണ്‍ ആണ് രണ്ടാം സ്ഥാനത്ത്.

മൈക്കല്‍ ഗോവെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ മറ്റ് രണ്ടുപേരും മത്സരത്തില്‍ നിന്നും പുറത്തായി. രണ്ടാഴ്ച മുമ്പ് ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രക്‌സിറ്റിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാന മന്ത്രി പദം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മെയ് ആകും അടുത്ത പ്രധാനമന്ത്രിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ആദ്യം മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. മാത്രമല്ല അദ്ദേഹം ലീഡ്‌സണിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: