മണിയുടെ മരണകാരണം കണ്ടെത്താനിയില്ല, അന്വേഷണം സി ബി ഐക്ക്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണിയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്നും കൊലപതാകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സി ബി ഐക്ക് കൈമാറിയതായി അറിയിച്ചുകൊണ്ടുള്ള വിഞ്ജാപനം സര്‍ക്കാര്‍ ഇറക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായും കഴിഞ്ഞ ജൂണ്‍ 10നാണ് അന്വേഷണം സി ബി ഐക്ക് വിടാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി ജി പിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയാണ് പുതിയ റിപ്പോര്‍ട്ട്.

അമൃത ആശുപത്രി, എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബ്, ഹൈദ്രാബാദ് സെന്‍ട്രല്‍ ലാബ് എന്നിവടങ്ങളില്‍ നടത്തിയ ആന്തരീകാവയവ പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് എപ്രകാരം ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചും ഇത് മരണകാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിശകലനം തുടരുകയാണ്. മണിയുടെ ശരീരത്തില്‍ കണ്ടത്തെിയ മെഥനോളിന്റെ അംശം മരണ കാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടത്തൊനാകൂ എന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്.

സിറ്റിങില്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ചാലക്കുടി ഡിവൈ.എസ്.പിയും ഹാജരായി. മണിയെ അവശനിലയില്‍ കണ്ടെത്തിയ സമയം പാഡിയിലുണ്ടായിരുന്ന ആറ് സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മണിയുടെ മരണം നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണത്തിനായി ആവശ്യപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: