കൊച്ചി: മതം മാറ്റിയവരെ വിദേശത്തെത്തിക്കുന്നവരിലെ പ്രധാന കണ്ണിയാണ് മലയാളികളെ കാണാതായ സംഭവത്തില്‍ പിടിയിലായ ആര്‍ഷി ഖുറേഷിയെന്ന് പോലീസ്. ഇയാള്‍ക്ക് വിദേശ മതപരിവര്‍ത്തന സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. ഖുറേഷിയെയും ഇയാളുടെ സഹായി റിസ്വാന്‍ ഖാനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് അന്വേഷണ സംഘം. മലയാളികളടക്കം 700ഓളം പോരെ മതം മാറ്റിയിട്ടുണ്ടെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ അധ്യാപകനായ ഖുറേഷി നേരത്തെ മൊഴി നല്‍കിയിരുന്നു.
മതം മാറിയവരെ വിദേശത്ത് എത്തിക്കുന്നതില്‍ ഇടനില നിന്നയാളാണ് ഖുറേഷിയെന്നും മുംബൈയിലെ ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ഖുറേഷിയുടെ സഹായി റിസ്വാന്‍ നിരവധി തവണ കേരളത്തില്‍ വന്നു പോയിട്ടുണ്ടെന്നും ആളുകളെ മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നതും റിസ്വാനാണെന്നും ഖുറേഷി മൊഴി നല്‍കിയിരുന്നു.
അതേസമയം ശ്രീനഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് സ്‌കൂളിന് സാമ്പത്തിക സഹായം ലഭിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കാണാതായ മെറിന്‍ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ പോലീസ് പരിശോധന നടത്തി. സാമ്പത്തിക സ്രോതസ്നെക്കുറിച്ച് അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്. മെറിനും ഭര്‍ത്താവ് യഹ്യക്കുമൊപ്പം കാണാതായ മലയാളികളില്‍ ചിലരും സ്‌കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഐ എസില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ടുള്ള കാസര്‍കോട് നിന്നും കാണാതായ അഷ്ഫാഖിന്റെ സന്ദേശം കഴിഞ്ഞ ദിസവം കുടുംബത്തിന് ലഭിച്ചിരുന്നു. ഐ എസ് കേന്ദ്രത്തിലാണ് തങ്ങളുള്ളതതെന്നും ഹിജറ കഴിഞ്ഞെന്നും ഇനി തിരിച്ചു പോവാന്‍ അനുവാദമില്ലെന്നും അഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെന്നും അതിനായി എന്ത് വിലകൊടുക്കാനും തയ്യാറാണെന്നും ഇസ്ലാമിക തത്വങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കു സംഘടനയാണ് ഐ എസ് എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
-sk-