ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് യു എന്‍ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിമിന്റേതെന്ന് കാണിച്ച് ഇന്ത്യ നല്‍കിയ പാകിസ്താനിലെ ഒന്‍പത് മേല്‍ വിലാസങ്ങളില്‍ ആറെണ്ണമാണ് യു എന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന് ഒളിത്താവളം ഒരുക്കിയ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്താന്‍ മേല്‍വിലാസങ്ങള്‍ യു എന്നിന് കൈമാറിയത്.

ഒരു വര്‍ഷം മുന്‍പ് ഈ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ കൈമാറാനിരുന്നതായിരുന്നു. എന്നാല്‍ ചര്‍ച്ച മുടങ്ങിയതിനെത്തുടര്‍ന്നാണ് ഇന്ത്യ  വിവരങ്ങള്‍ യു എന്നിന് കൈമാറിയത്. അതേസമയം ഇന്ത്യ നല്‍കിയ മേല്‍വിലാസങ്ങളില്‍ മൂന്നെണ്ണം തെറ്റാണെന്നും ഇതിലൊന്ന് പാകിസ്താന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദാവൂദ് പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ശരിവെക്കുന്നതാണ് യു എന്നിന്റെ കണ്ടെത്തല്‍. സ്ഥിരമായി താവളങ്ങള്‍ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്താനിലാണ് ഉള്ളതെന്നും പാകിസ്താന്‍ ഏജന്‍സികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും ഇന്ത്യ നല്‍കിയ രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന വിവരങ്ങള്‍ പുറത്ത് വിടാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ദാവൂദ് ഇബ്രാഹിം പാകിസ്താനിലില്ലെന്നും ഇക്കാര്യം മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും പാകിസ്താന്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെതന്നെ നല്‍കിയെങ്കിലും അവയെല്ലാം പാകിസ്താന്‍ നിഷേധിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: