കോഴി നികുതി വെട്ടിപ്പ്: മാണിക്കെതിരെ എഫ് ഐ ആര്‍

തിരുവനന്തപുരം: കോഴി നികുതിയില്‍ വെട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴി കച്ചവടക്കാരുടെയും ആയുര്‍വേദ ഉല്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്ന പരാതിയിലാണ് വിജിലന്‍സ് എഫ് ഐ ആര്‍. 65 കോടി രൂപയുടെ നികുതിക്ക് നിരുപാധിക സ്റ്റേ അനുവദിച്ചെന്നും ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് പറയുന്നു.

ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ നികുതി നാല് ശതമാനമായി കുറച്ചതില്‍ വന്‍അഴിമതി നടന്നതായും വിജിലന്‍സ് വ്യക്തമാക്കുന്നു. നികുതി വെട്ടിപ്പു വഴി സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ മകളുടെ വീട്ടില്‍വെച്ചാണ് വിജിലന്‍സ് മാണിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് തയ്യാറാക്കിയ എഫ് ഐ ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം, ഇടുക്കി, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലുള്ള ചില ആയുര്‍വേദ കമ്പനികള്‍ക്കു വേണ്ടി സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിപ്പിച്ച നികുതി മുന്‍കാല പ്രാബല്യത്തോടെ കുറച്ചു കൊടുത്തതിലൂടെ ഖജനാവിന് 150 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആരോപണമുണ്ട്. ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ എന്ന പേരില്‍ 4% നികുതി മാത്രം നല്‍കിയാണ് നേരത്തെ വിറ്റഴിച്ചുകൊണ്ടിരുന്നത്. എന്നാല്‍, 2009ല്‍ ഇത്തരം ആയുര്‍വേദ ഉല്പന്നങ്ങളുടെ നികുതി 12.5 ശതമാനമായി വര്‍ധിപ്പിച്ച് വാണിജ്യ നികുതി കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: