ഡബ്ലിന്‍: സ്കൂളുകളില്‍ വാക്സിനേഷന്‍ നല്‍കുന്നതിന് എതിരെയുള്ള ഓണ്‍ലൈന്‍ ക്യാംപെയിനുകള്‍ അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിച്ച് കൊണ്ടെന്ന്ചൂണ്ടികാണിക്കപ്പെടുന്നു. സെക്കന്‍ററി സ്കൂളുകളിലെ ആദ്യ വര്‍ഷ പെണ്‍കുട്ടികള്‍ക്ക് അദ്ധ്യയന വര്‍ഷം തുടങ്ങുന്നതോടെ എച്ച്പിവി വാക്സിന്‍ നല്‍കി വരാറുണ്ട്. എന്നാല്‍ റിഗ്രറ്റ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ വാക്സിന്‍റെ സുരക്ഷയെ ചോദ്യം ചെയ്ത് നടന്ന് വരികയാണ്. നാനൂറോളം ഐറിഷ് കൗമാര പ്രായക്കാര്‍ക്കും യുവതികള്‍ക്കും വാക്സിന്‍ മൂലം അസുഖം വന്നതായും അവകാശപ്പെടുന്നുണ്ട് ഇവര്‍. ഹ്യൂമണ്‍ പാപിലോമ വൈറസിന് എതിരെ എടുക്കുന്ന വാക്സിനാണിത്. പൊതുവെ ലൈംഗിക ബന്ധത്തിലൂടെയാണ് വൈറസ് പകരുന്നത്.
മിക്കപ്പോഴും ജീവിതത്തില്‍ ഒരിക്കലെങ്കിലും വൈറസ് ബാധ ഉണ്ടാവുകയും ചെയ്യാറുണ്ട്. എച്ച്എസ്ഇയുടെ കണക്ക് പ്രകാരം കൗമാരപ്രായകാരായ സ്ത്രീകളില്‍ 80 ശതമാനം പേരിലും എച്ച്പിവി ബാധിക്കാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമൊന്നും കാണിക്കുന്നതുമല്ല ഇത്. എച്ച്പിവി ചികിത്സയില്ലാതെ തുടര്‍ന്നാല്‍ സെര്‍വിക്കല്‍ ക്യാന്‍സറിന് സാധ്യതയുണ്ട്. വൈറസിന്‍റെ 170 തരങ്ങളില്‍ നാല്‍ എണ്ണത്തിന് എതിരെയാണ് വാക്സിന്‍ നല്‍കുന്നത്. ഇവയാകട്ടെ ക്യാന്‍സറിന് കാരണമാകുന്നവയില്‍ പ്രധാനപ്പെട്ട വൈറസുകളുമാണ്. ഗാര്‍ഡസില്‍ എന്ന പേരില്‍ ആണ് വാക്സിനേഷന്‍ പ്രോഗ്രാം. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെയാണ് വാക്സിനേഷന്‍ വിരുദ്ധരുടെ ക്യാംപെയിന്‍ മുന്നോട്ട് പോകുന്നത്. അയര്‍ലന്‍ഡില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ ദീര്‍ഘകാലം വൈറസിന് എതിരെ പൊരുതിനില്‍ക്കാന്‍ ശേഷി നല്‍കുന്നതാണ്.
അതേ സമയം ഇവ എച്ച്പിവി നിലവില്‍ ബാധിച്ചിട്ടുള്ളതിന് എതിരെ പ്രവര്‍ത്തിക്കില്ല. 90-100 ശതമാനം വരെ സുരക്ഷയാണ് വാക്സിനേഷന്‍ നല്‍കുന്നതെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍. വിവിധ വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിച്ചവയെല്ലാം തന്നെ 80 ശതമാനം മുതല്‍ മുകളിലോട്ടാണ് കാണപ്പെടുന്നത്. വാക്സിന്‍ മൂലം കാണപ്പെടുന്നതായി പറയുന്ന പ്രശ്നങ്ങള്‍ക്ക് വാക്സിനുമായി ബന്ധമില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭ്യമല്ല.
എസ്