യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിട്ടുപോവാന്‍ തീരുമാനിച്ചതിനു പിന്നാലെ ബ്രിട്ടനില്‍ വംശീയ അതിക്രമം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ബ്രിട്ടന്‍ ഇയുവില്‍ നിന്നു വിട്ടുപോവാനുള്ള തീരുമാനം വംശീയ വിദ്വേഷികള്‍ക്കു പ്രചോദനമായതായാണു കാണാന്‍ സാധിക്കുന്നത്. ഹിതപരിശോധനയില്‍ 51 ശതമാനം വോട്ടുകളോടെയാണ് ബ്രിട്ടന്‍ ഇയു വിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയുള്ള മാസങ്ങളില്‍ 134 വംശീയ അതിക്രമക്കേസുകളാണു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
വംശീയ അതിക്രമങ്ങളെക്കുറിച്ച് പഠനംനടത്തുന്ന സ്ഥാപനമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. നിങ്ങളെ പുറത്താക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്കു പോവുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ചിലര്‍ സംഘര്‍ഷം സൃഷ്ടിച്ചതായും റിപോര്‍ട്ടുകളുണ്ട്.
ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെയും അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. 93 ശതമാനം അതിക്രമങ്ങളും നടത്തിയത് ബ്രിട്ടനിലെ വെളുത്തവര്‍ഗക്കാരാണ്. വംശീയ അതിക്രമം ഏറ്റവും കൂടുതല്‍ നടന്നത് മുസ്‌ലിംകള്‍ക്കു നേരെയാണ്. 30 സംഭവങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. ഇതില്‍ 28 കേസുകളും തെക്കന്‍, കിഴക്കന്‍ മേഖലകളിലാണ് ഉണ്ടായത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരും സ്വീകരിച്ച കുടിയേറ്റ നയങ്ങളെയും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എ എം