ഡബ്ലിന്‍: രാജ്യത്ത് ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന വിവേചനം ഇല്ലാതാക്കാനുള്ള മുറവിളികള്‍ കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ആ വിളികള്‍ ആരും കേള്‍ക്കനുണ്ടായിരുന്നില്ല. പലപ്പോഴും ഇത്തരക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മാത്രമാണ് ഭിന്നശേഷിക്കാരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാറുള്ളത്. ഐറിഷ് കമ്മീഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്സിന് 2016-ല്‍ ലഭിച്ച പരാതികളില്‍ കൂടുതലും ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് ആയിരുന്നു എന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.
ഹൗസിങ് യൂണിറ്റുകള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഭിന്നശേഷി സൗഹൃദപരമായ ഇടങ്ങള്‍ വളരെ കുറവാണ്. ഇവര്‍ക്ക് വേണ്ടി പ്രതേക നിയമ പരിരക്ഷയുമില്ല. യൂറോപ്യന്‍ യൂണിയനിലെ അംഗ രാഷ്ട്രങ്ങള്‍ എല്ലാം തന്നെ യു.എന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ റൈറ്റ്‌സ് ഓഫ് പേഴ്‌സന്‍സ് വിത്ത് ഡിസബിലിറ്റീസ് അനുസരിച്ചു ഇവര്‍ക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്തിയപ്പോള്‍ അയര്‍ലന്‍ഡ് പിറകോട്ടടിക്കുകയായിരുന്നു. എന്നാല്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്റെ നിരന്തര സമ്മര്‍ദ്ദം മൂലം 2017-ല്‍ അംഗപരിമിതര്‍ക്ക് അനുയോജ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ അയര്‍ലന്‍ഡ് തയ്യാറെടുക്കുകയാണ്.
ഇത്തരം ശാരീരിക വൈകല്യമുള്ളവര്‍ക്കു സൗജന്യമായി സാധനങ്ങളും, സേവനങ്ങളും ലഭ്യമാക്കണമെന്ന് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്‍ എമിലി ലോഗന്‍ ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തു ദുര്‍ബല വിഭാഗങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്ന നിയമത്തിന്റെ പരിധിയില്‍ വരാത്ത ഗ്രൂപ്പാണ് അംഗപരിമിതര്‍. ഒറ്റപ്പെട്ടുപോകുന്ന ഇവരെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ നിയമനിര്‍മ്മാണം കൂടിയേ തീരൂ. രാജ്യത്തെ പൗരന്മാര്‍ എന്ന അവകാശത്തില്‍ വളര്‍ന്നു വരാന്‍ പരിമിതിയുള്ള ഇക്കൂട്ടര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിലൂടെ ഇവരെ മുന്‍നിരയില്‍ എത്തിക്കാന്‍ കഴിയും. മാത്രമല്ല, മറ്റുള്ളവര്‍ക്കൊപ്പം മത്സരാത്മകമായി ഉയര്‍ന്നു വരാന്‍ സൗകര്യമൊരുക്കുകയും വേണം. സഹതാപമല്ല, സൗകര്യങ്ങളാണ് ഇവര്‍ക്ക് വേണ്ടത്.
എ എം