ഡബ്ലിന്‍: ശമ്പള വര്‍ദ്ധനവ് ലക്ഷ്യം വെച്ചല്ല തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നതെന്ന് ഐറിഷ് നേഴ്‌സിങ് ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു. അയര്‍ലണ്ടിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളെ സാരമായി ബാധിക്കുന്ന ഈ സമര പരിപാടികള്‍ നിരാശാജനകമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വിശദമാക്കി. മാര്‍ച്ച് ഏഴിന് ആരംഭിക്കാനിരിക്കുന്ന സമരത്തില്‍ പകെടുക്കാന്‍ രാജ്യത്തെ നേഴ്സുമാരും, മിഡ്വൈഫ്സും പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിം ഡോരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സമര ദിനത്തില്‍ സ്വന്തം വാര്‍ഡിലെ ജോലി മാത്രമേ നേഴ്സുമാര്‍ ഏറ്റെടുക്കുകയുള്ളു. ലീവിലുള്ളവരുടെ അധിക ജോലി കൂടി ചെയ്യാന്‍ തയ്യാറാവാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല മാറ്റ് ഓവര്‍ ടൈം ജോലികളും ഇവര്‍ വേണ്ടെന്നു വയ്ക്കാനാണ് തീരുമാനം. സമര ദിവസം ട്രോളിയിലുള്ളവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഐറിഷ് ആരോഗ്യ മേഖലയിലെ കറുത്ത ദിവസമായിരിക്കും മാര്‍ച്ച് 7 എന്ന് ആരോഗ്യ വകുപ്പ് ആശങ്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
രോഗികളെ സമരദിനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐ.എന്‍.എം.ഒ. കൂടുതല്‍ പണിയെടുപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ശമ്പളം നല്‍കുക എന്നതാണ് നേഴ്‌സിങ് സംഘടനകള്‍ അവകാശപ്പെടുന്ന ആവശ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം നേഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും എണ്ണം ഉയര്‍ത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്.
സംഘടനകള്‍ ആവശ്യപ്പെടുന്ന ആവശ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് നടപ്പില്‍ വരുത്താന്‍ തയാറാകാതെ എച്ച്. എസ്.ഇ-യുടെ ഈ ഇരട്ടത്താപ്പ് നയം ഇനിയും വിലപോവില്ലെന്ന് നേഴ്‌സിങ് സംഘടനകള്‍ ആരോപിക്കുന്നു. ശമ്പള വര്‍ദ്ധനവ് മാത്രമാണ് നേഴ്‌സിങ് സംഘടനകളുടെ സമരത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന പ്രചരണം തെറ്റായ വാദമാണെന്നും ഐ.എന്‍.എം.ഒ വ്യക്തമാക്കിയിട്ടുണ്ട്.
ഡി കെ