നഷ്ടപരിഹാരത്തിന് കോടതി വിധിയിലൂടെ ലുധിയാനയിലെ കര്‍ഷകന് സ്വന്തമായി ലഭിച്ചത് ട്രെയിന്‍. അസാധാരണമായ കോടതി വിധിയിലൂടെയാണ് കര്‍ഷകന് ട്രെയിനിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. അമൃത്സര്‍ സ്വര്‍ണ ശതാബ്ദി ട്രെയിനാണ് കോടതി വിധിയിലൂടെ കര്‍ഷകന് സ്വന്തമായത്. റെയില്‍വേ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് കോടതി ട്രെയിന്‍ കര്‍ഷകന് സ്വന്തമായി നല്‍കികൊണ്ടുളള വിധി പ്രഖ്യാപിച്ചത്. ലുധിയാനയിലെ കട്ന ഗ്രാമത്തിലെ സംപുരാണ്‍ സിംഗ് ആണ് അസാധാരണമായ വിധിയിലൂടെ ട്രെയിന്‍ സ്വന്തമായത്.
അഡീഷണല്‍ ജില്ലാ സെഷന്‍ ജഡ്ജി ജസ്പാല്‍ വര്‍മയാണ് ട്രെയിന്‍ നമ്പര്‍ 12030 സ്വര്‍ണ ശതാബ്ദി ലുധിയാനയില്‍വെച്ച് കര്‍ഷകന് നല്‍കിയത്. ലുധിയാന സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് കര്‍ഷകന് നല്‍കിയതായും കോടതി വിധിച്ചു. ഭൂമി വിട്ടുനല്‍കിയ വകയില്‍ ഒന്നരക്കോടി രൂപ കര്‍ഷകന് നല്‍കാനായിരുന്നു കോടതി 2015ല്‍ റെയില്‍വേയോട് ആവശ്യപ്പെട്ടത്.
ബുധനാഴ്ച സമ്പൂര്‍ണസിങ്ങ് അഭിഭാഷകന്‍ രാകേഷ് ഗാന്ധിയോടൊപ്പമെത്തി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. ലുധിയാനയിലെത്തിയ ട്രെയിന്‍ ഡ്രൈവര്‍ക്ക് കോടതി ഉത്തരവ് കൈമാറിയ സംപുരാണ്‍ സിംഗ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കത്തവിധം നടപടികള്‍ക്ക് ശേഷം ട്രെയിന്‍ സര്‍വീസ് തുടരാന്‍ അനുവാദം നല്‍കി.
2007ലെ ലുധിയാന ചണ്ഡീഗഢ് റെയില്‍വേ ലൈനിനുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഏക്കറിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം കോടതി 50 ലക്ഷമാക്കി ഉയര്‍ത്തി. ഇതനുസരിച്ച് സംപുരാണ്‍ സിംഗിന് ലഭിക്കേണ്ട തുക 1.47 കോടി രൂപയായിരുന്നു.എന്നാല്‍ കോടതി നഷ്ടപരിഹാരമായി നല്‍കിയത് 42 ലക്ഷം രൂപയായിരുന്നു. ബാക്കി തുകയ്ക്കുവേണ്ട നിയമനടപടികളുമായി സമ്പൂര്‍ണസിങ്ങ് മുന്നോട്ടുപോവുകയും 2015നുള്ളില്‍ മുഴുവന്‍ തുകയും കര്‍ഷകന് നല്‍കുന്നതിന് കോടതി റെയില്‍വേയോട് ഉത്തരവിട്ടു. അതിലും തുടര്‍ നടപടി ഇല്ലാതെ വന്നതോടെയാണ് കോടതി ഇടപെട്ട് ട്രെയിന്‍ തന്നെ കര്‍ഷകന് നല്‍കികൊണ്ടുള്ള ഉത്തരവ് പ്രഖ്യാപിച്ചത്.
ഇ എം