ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്കായി ‘ ടേക്ക് ഓഫ്’ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരെ 2014ല്‍ പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും നമ്മള്‍ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞൊതുക്കാന്‍ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളില്‍ ഉയരുന്ന വിങ്ങലുകളെ അടക്കിനിര്‍ത്താന്‍ പാടുപെടുമെങ്കിലും സഹനത്തിന്റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളില്‍ തട്ടുമെന്നുള്ളതില്‍ തര്‍ക്കമില്ല. കാണാം, അറിയാം അവര്‍ നേരിട്ട കഠിന വഴികളുടെ നാളുകളെ ബിഗ് സ്‌ക്രീനിലെ കാഴ്ചകളിലൂടെ.തിക്രിത്തില്‍ ഐഎസ് ഭീകരരുടെ പിടിയില്‍ അകപ്പെട്ട19 നഴ്‌സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. നഴ്‌സുമാരുടെ കദനകഥ പറയാനല്ല മറിച്ച് അവരുടെ ജീവിതങ്ങളെ തുറന്ന പുസ്തകമാക്കാനാണ് സിനിമ ശ്രമിക്കുന്നത്. നാട്ടിലും വിദേശങ്ങളിലും നഴ്‌സുമാരെ മറ്റുള്ളവര്‍ നോക്കിക്കാണുന്നതെങ്ങനെയെന്ന് ചിത്രം കൃത്യമായി വരച്ചിടുന്നുണ്ട്.

ഇതില്‍ വേഷമിട്ട ഓരോരുത്തരും തങ്ങളുടെ മനസ് കൂടി ആ കഥാപാത്രത്തിന് സമ്മാനിച്ചപ്പോള്‍ അസ്വഭാവികതയുടെ നിഴല്‍പോലും എങ്ങും കാണാന്‍ കഴിഞ്ഞില്ല. പാര്‍വതിയുടെ പകര്‍ന്നാട്ടങ്ങളുടെ മറ്റൊരു തലമാണ് സമീറ. പ്രതിസന്ധികളെ സന്ധിയില്ലാതെ പോരാടുന്ന ഒരുവളായി പാര്‍വതി ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ ദൈവത്തിന്റെ മാലാഖമാരുടെ നാട്ടിലെ കഷ്ടപ്പാടുകളത്രയും അവളുടെ മുഖത്തു നിന്നു വായിച്ചെടുക്കാനായി. ജോലിക്കു പോകുന്ന നഴ്‌സുമാരുടെ നിലനില്‍പിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇറാക്കിലെ ഇന്ത്യന്‍ അംബാസഡറായ മനോജായി ഫഹദ് ഫാസില്‍ നിര്‍ണായക ഘട്ടത്തിലെത്തുന്നതോടെ ചിത്രത്തിന്റെ ത്രില്ലിന് ആക്കം കൂടുകയായിരുന്നു. സമീറയ്ക്ക് കൈത്താങ്ങായി കൂടെക്കൂടുന്ന ഷഹീദിനെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ചാക്കോച്ചന്റെ മറ്റൊരു മികച്ച കഥാപാത്രമാണിത്.

FOR  SHOW TIMES & BOOKING CLICK HERE

Share this news

Leave a Reply

%d bloggers like this: