പ്ലാസ്റ്റിക് തിന്നുന്ന പുഴു; മാലിന്യത്തില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ കണ്ടെത്തല്‍

 

മനുഷ്യന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി പ്ലാസ്റ്റിക് മാലിന്യം മാറിയിരിക്കുകയാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഇത് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. ഭൂമി പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ കുന്ന് കൂടുന്ന ഈ അവസരത്തില്‍ പ്ലാസ്റ്റിക്ക് തിന്ന് തീര്‍ക്കുന്ന പുഴുക്കളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. വളരെ വേഗത്തിലാണീ പുഴുക്കല്‍ പ്ലാസ്റ്റിക്ക് തിന്ന് തീര്‍ക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ അവയ്ക്ക് ഭൂമിയിലെ പ്ലാസ്റ്റിക്ക് മാലിന്യം എളുപ്പത്തില്‍ തിന്ന് തീര്‍ക്കാന്‍ സാധിച്ചേക്കാം. അത്തരമൊരു ഘട്ടത്തില്‍ പ്ലാസ്റ്റിക്ക് തിന്ന് തീര്‍ക്കാന്‍ കൂട്ടത്തോടെ വളര്‍ത്തുന്ന പുഴുക്കള്‍ പ്ലാസ്റ്റിക്ക് കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍ വിശപ്പ് സഹിക്കാനാവാതെ ഒടുവില്‍ മനുഷ്യനെ തിന്നാന്‍ തുടങ്ങുമോ എന്ന ആശങ്കയും ഇതിനൊപ്പം ഉയര്‍ന്ന് വരുന്നുണ്ട്.

ഈ ചെറിയ കാറ്റര്‍പില്ലറിന് കടുത്ത പ്ലാസ്റ്റിക്കിനെ പോലും നിമിഷനേരം കൊണ്ട് തിന്ന് തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ഇതിലൂടെ കടുത്ത പരിസ്ഥിതി പ്രശ്‌നമുയര്‍ത്തുന്ന പ്ലാസ്റ്റിക്കിനെ വ്യാവസായികാടിസ്ഥാനത്തില്‍ നേരിടാനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓരോ വര്‍ഷവും ലോകമാകമാനം ഏതാണ്ട് ഒരു ട്രില്യണ്‍ പ്ലാസ്റ്റിക്ക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇവ വന്‍ തോതില്‍ സമുദ്രങ്ങളിലേക്കും ഭൂമിയിലെ മറ്റിടങ്ങളിലേക്കും വലിച്ചെറിയപ്പെടുകയും അവ പരിസ്ഥിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ഭീഷണിയായിത്തീരുന്നുമുണ്ട്.

സാധാരണയായി തേനീച്ചക്കൂടുകളില്‍ കാണപ്പെടുന്ന വാക്‌സ് വേമാണ് പ്ലാസ്റ്റിക്ക് തീറ്റയില്‍ മുമ്പനെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണയായി കരണ്ട് മുറിക്കാന്‍ പ്രയാസമായ പോളിത്തീലെയിന്‍ പോലും ഇവ എളുപ്പം തിന്ന് തീര്‍ക്കുമത്രെ. ഇവയുടെ ഉമിനീരിലുള്ള പ്രത്യേക എന്‍സൈമുകള്‍ കാരണമാണ് ഇവയ്ക്ക് പ്ലാസ്റ്റിക് വേഗം തിന്നാനാകുന്നതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ഇവയിലൂടെ പ്ലാസ്റ്റിക്ക് കെമിക്കല്‍ ബോണ്ടുകളെ ഇവ അനായാസം ആക്രമിക്കുകയാണ് ചെയ്യുന്നത്. അതായത് തേനീച്ചക്കൂടുകളിലെ മെഴുകിനെ ഇവ എങ്ങിനെയാണോ ദഹിപ്പിക്കുന്നത് അതു പോലെ തന്നെ പ്ലാസ്റ്റിക്കിനെയും ദഹിപ്പിക്കുന്നുവെന്നാണ് അനുമാനിക്കുന്നത്.

ബയോളജിസ്റ്റും അമേച്വല്‍ ബീ കീപ്പറുമായ ഫെഡെറിക്ക ബെര്‍ടോചിന് തന്റെ തേനീച്ച കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു വാക്‌സ് വേമിന് പ്ലാസ്റ്റിക്ക് തിന്നാനുള്ള കഴിവ് തീര്‍ത്തും യാദൃശ്ചികമായി കണ്ടെത്തിയത്. ഇവയെ താല്‍ക്കാലികമായി ഒരു പ്ലാസ്റ്റിക്ക് ഷോപ്പിങ് ബാഗില്‍ നിക്ഷേപിച്ചപ്പോള്‍ അവ ബാഗ് തിന്നുന്നതായി തെളിയുകയായിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരീക്ഷണങ്ങളിലും ഇത് ശരിയാണെന്ന് തെളിയുകയായിരുന്നു. 12 മണിക്കൂറുകള്‍ക്കുള്ളില്‍ 92 എംജി പ്ലാസ്റ്റിക്ക് ഇവ പൂര്‍ണമായും തിന്ന് തീര്‍ത്തിരുന്നു.

ഇതിന് മുമ്പ് ബാക്ടീരിയകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ അവയ്ക്ക്ക് 0.13 എംജി പ്ലാസ്റ്റിക്ക് മാത്രമേ തിന്നാന്‍ സാധിക്കുകയുള്ളുവെന്നാണ് തെളിഞ്ഞിരുന്നത്. ഇതിന് 24 മണിക്കൂറെടുക്കുകയും ചെയ്തിരുന്നു. ഈ പരീക്ഷണത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജി ഓഫ് കാന്റബ്രിയയിലെ ഗവേഷകരും കേംബ്രിഡ്ജിലെ ഗവേഷകരോട് സഹകരിച്ചിരുന്നു. ഈ വിരകള്‍ക്ക് പ്ലാസ്റ്റിക്കിലെ കെമിക്കല്‍ബോണ്ടുകളെ തകര്‍ക്കാനാകുമെന്ന് അവര്‍ സ്‌പെക്ട്രോസ്‌കോപിക് വിശകലനത്തിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: