വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന

സൈബര്‍ ആക്രമണം ശക്തമാകുന്നു. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. വിവിധ പതിപ്പുകള്‍ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു.

1998ല്‍ ആരംഭിച്ച ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണ് ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സിയുടെ നിയന്ത്രണം പട്ടാളത്തിനാണ്. 1800 പേരുള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും മികവേറിയ കംപ്യൂട്ടര്‍ വിദഗ്ധരുടെ സേവനം. പലരും അഞ്ചുവര്‍ഷം കഠിനമായ പരിശീലനം നേടിയവര്‍. ചിലര്‍ രാജ്യത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നിവയാണ് ബ്യൂറോ 121ന്റെ പ്രധാന ലക്ഷ്യം. 2015ല്‍ സോണി പിക്ചേഴ്സ് ഹാക്ക് ചെയ്ത സംഭവത്തില്‍ ആരോപണം നേരിട്ടെങ്കിലും ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

സോണി ഹാക്ക് ചെയ്തതിന് മുന്‍പു ദക്ഷിണ കൊറിയയിലെ 30,000 കംപ്യൂട്ടറുകളെ ബാധിക്കുന്ന വൈറസ് രംഗത്തുണ്ടായിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റ്, ബാങ്കുകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ ഇരയായി. 2009 മുതല്‍ ലോകമെമ്പാടും നടക്കുന്ന പല സൈബര്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഉത്തര കൊറിയയാണെന്നു യുഎസ് വിശ്വസിക്കുന്നു. ചൈനയില്‍ വരെ ബ്യൂറോ 121നു രഹസ്യ കേന്ദ്രങ്ങളുണ്ടെന്നാണു സൂചന. ദക്ഷിണ കൊറിയയില്‍ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ ഉത്തര കൊറിയയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാല്‍വെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയിലെ ഈ പ്രധാന ഹാക്കര്‍ സംഘത്തിനു സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങള്‍. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചില രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ലസാറസിന്റെ ഇരകള്‍: ഇന്ത്യ, മെക്സിക്കോ, ഓസ്ട്രേലിയ, റഷ്യ, നോര്‍വേ, നൈജീരിയ, പെറു, പോളണ്ട്.

സ്മാര്‍ട്ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍ വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍, ബാങ്കുകളുടെ സുപ്രധാന വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്സ്. വാനാക്രൈ വികസിപ്പിക്കാന്‍ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങള്‍ യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകള്‍ പുറത്തുവന്നാല്‍ ദൂരവ്യാപകമായ ആക്രമണങ്ങള്‍ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തല്‍.’

 

 

എ എം

Share this news

Leave a Reply

%d bloggers like this: