ഡബ്ലിന്‍: വരേദ്കറും കോവിനിയും തമ്മില്‍ നടന്ന ആദ്യ തുറന്ന സംവാദം മുഖാമുഖമുള്ള തുറന്ന യുദ്ധം തന്നെയായി മാറി. പൊതുവെ ശാന്തനായിരുന്ന കോവിനി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം യഥാര്‍ത്ഥത്തില്‍ ഇന്നലെയാണ് ആരംഭിച്ചതെന്ന് പ്രഖ്യാപിച്ചു. പൊതു വേദിയില്‍ നടന്ന ചര്‍ച്ചയില്‍ കോവിനിയുടെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിശയിപ്പിക്കുന്നവിധം പോളില്‍ മുന്നേറിയ കോവിനിക്ക് ഫൈന്‍ ഗെയ്ലിന്റെ 48 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍, വരേദ്കറിന് 44 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കയാണ്.
പഴയകാല വോട്ടര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ കോവിനിക്ക് തികഞ്ഞ പിന്തുണ നല്‍കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സാധാരണക്കാരെ തൊട്ട് നില്ക്കാന്‍ കോവിനിക്ക് കഴിഞ്ഞുവെന്നതും ഏറെ ശ്രദ്ധേയമായി. കോവിനിയെ പരോക്ഷമായി വിമര്‍ശിച്ച വരേദ്കറിന് തുറന്ന വേദിയില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്‍ലോ, ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളില്‍ ഇരു നേതാക്കളും തമ്മിലുള്ള ഡിബേറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും വീണ്ടും കോവിനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു തടസവും മുന്നിലില്ലെന്ന് വരേദ്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ മന്ത്രിസ്ഥാനം തെറിച്ചാലും സൈമണ്‍ കോവിനിക്കൊപ്പം നില്‍ക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിഷ്.
മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഹെല്‍ത്ത് പ്രൊമോഷന്‍ മാര്‍ഷല കര്‍കരന്‍ ആണ് ഏറ്റവും ഒടുവില്‍ വരേദ്കര്‍ പക്ഷത്തേക്ക് മടങ്ങി വരുന്ന ഫൈന്‍ ഗെയ്ല്‍ മന്ത്രി. ആരോഗ്യ മേഖലയില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ട് ജനഹിതത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള വരേദ്കറിന്റെ പ്രൊപ്പോസലുകള്‍ അംഗീകരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മാര്‍ഷല വരേദ്കറിനെ പിന്തുണച്ചത്. ദേശീയ കടം കുറച്ചുകൊണ്ടുവരുന്നതടക്കം ലിയോ വരേദ്കര്‍ ആവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന കരട് റിപ്പോര്‍ട്ടുകള്‍ക്ക് മന്ത്രിമാര്‍ക്കിടയില്‍ വന്‍ പ്രചാരം ലഭിക്കുന്നുണ്ട്.
എ എം