ഡബ്ലിന്‍:എറണാകുളം പൂക്കാട്ടുപടി സ്വദേശിയും മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ സതീഷ് ജെസിന ദമ്പതികള്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് ഡബ്ലിനിലെ റോട്ടുണ്ട ആശുപത്രിയില്‍ ശിവദ പിറന്നത്.കുറഞ്ഞ രക്തസമ്മര്‍ദത്തോട് കൂടിയ നിയോനറ്റല്‍ പള്‍മണറി ഹൈപ്പോടെന്‍ഷന്‍ കുട്ടിയില്‍ കണ്ടെത്തിയതോടെയാണ് സുരക്ഷാസംവിധാനങ്ങള്‍ തേടി സ്വീഡനിലെ ECMO(എക്‌മോ)സപ്പോര്‍ട്ട് യൂണിറ്റില്‍ നിന്നുള്ള സഹായം തേടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് എച്ച് എസ് ഇ യ്ക്ക് റിപ്പോര്‍ട്ട് പോയി നിമിഷങ്ങള്‍ക്കകം വിദേശ ടീമിനെ ലഭ്യമാക്കുന്നതിനുള്ള അനുമതി എത്തി.ഫിന്‍ലാന്‍ഡില്‍ ആയിരുന്ന മെഡിക്കല്‍ സംഘം മൂന്നരയോടെ ഡബ്ലിനില്‍ എത്തുകയും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സുരക്ഷാ പരിശോധനകള്‍ പോലും ആവശ്യമില്ലാതെ മെഡിക്കല്‍ സംഘം ആംബുലന്‍സില്‍ 14 മിനുട്ടുകള്‍ കൊണ്ട് സിറ്റി സെന്ററിലുള്ള റോട്ടുണ്ടയിലെത്തി.പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ സ്വീഡനിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു.യൂറോപ്പില്‍ ECMO(എക്‌മോ)സപ്പോര്‍ട്ട് യൂണിറ്റുള്ള അപൂര്‍വം സെന്ററുകളില്‍ ഒന്നാണ് സ്റ്റോക്ക് ഹോമിലുള്ള കരോളിന്‍സ്‌ക ഹോസ്പിറ്റല്‍.
ചൊവ്വാഴ്ച രാത്രിയാണ് അസ്വാഭാവികമായ വേദന തുടങ്ങിയത്.രാവിലെ ഹോസ്പിറ്റലില്‍ പോകാമെന്നായിരുന്നു തീരുമാനം.എമര്‍ജന്‍സി യൂണിറ്റില്‍ എത്തിയായപ്പോള്‍ തന്നെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ജെസീനയെ മാറ്റാനുള്ള തീരുമാനമായി.ഗുരുതരാവസ്ഥ കണക്കിലെടുത്ത് കുഞ്ഞിനെ നിയോനറ്റല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതു മുതല്‍ അവളെ രക്ഷിക്കുക എന്നതായിരുന്നു ആശുപത്രിയിലെ മുഴുവന്‍ മെഡിക്കല്‍ ടീമിന്റെയും ഏക ലക്ഷ്യം.
വിദേശത്തേയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ ആവശ്യമായ യാത്രാരേഖകള്‍ ഞൊടിയിടെയ്ക്കുള്ളിലാണ് എച്ച് എസ് ഇ ക്രമീകരിച്ചത്.ഡ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസര്‍ റോട്ടുണ്ടയില്‍ എത്തി ഫോട്ടോ എടുത്ത് മിനുറ്റുകള്‍ക്കകം യാത്രാനുമതിയുമെത്തി.
കുഞ്ഞിനെ മാത്രമല്ല,കുടുംബത്തെ മുഴുവന്‍ ഏറെ കരുതലോടെയാണ് അധികൃതര്‍ പരിപാലിച്ചത്.സതീഷിന്റെ ഐറിഷ് വിസയ്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇല്ലാതിരുന്നതിനാല്‍ വിസ ഓഫിസില്‍ എത്തിയപ്പോള്‍ മാത്രമാണ് ക്ലേശം അനുഭവിക്കേണ്ടി വന്നത്.അപ്പോയിന്റ്‌മെന്റ് ഇല്ലാത്തതിനാല്‍ ഓഫിസില്‍ നിന്നും പുറത്തു പോകണമെന്ന് ആദ്യം ഒരു ജീവനക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും,മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി കാര്യമറിഞ്ഞപ്പോള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും റെഡിയായി.പിന്നീട് സ്വീഡിഷ് എംബസിയില്‍ സമയം കഴിഞ്ഞിട്ടും,റോട്ടുണ്ടയില്‍ നിന്നും,സ്വീഡനിലെ ആശുപത്രിയില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ അംബാസിഡറുടെ പ്രത്യേക നിര്‍ദേശപ്രകാരം വിസായ്ക്കുള്ള ഫീസ് പോലും വേണ്ടിവന്നില്ലെന്ന് ഇവരുടെ സുഹ്രത്തുക്കള്‍ റോസ് മലയാളത്തോട് പറഞ്ഞു.