മൊസൂള്‍ നഗരം പൂര്‍ണമായും സ്വാതന്ത്രമായി; ഐഎസ് സംഘം രക്ഷപെടാന്‍ ടൈഗ്രിസ് നദിയില്‍ ചാടി

ഇറാഖിലെ തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളില്‍ നിന്ന് തുരത്തപ്പെട്ട ഐഎസ് സംഘത്തിലെ പലരും ജീവന്‍ രക്ഷിച്ചത് നഗരത്തിന് സമീപത്തെ ടൈഗ്രിസ് നദിയില്‍ ചാടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മൊസൂള്‍ പൂര്‍ണമായി ഇറാഖി സൈന്യം അധീനതയിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അവശേഷിച്ച ഭീകരര്‍ ടൈഗ്രിസ് നദിയിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചത്. നദിയില്‍ ചാടിയ 30 ലധികം ഭീകരരെ സൈന്യം വധിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ റസൂല്‍ അറിയിച്ചു. കൂടാതെ നദിയില്‍ ചാടിയ പലരും മുങ്ങിമരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് പരിശീലനം ലഭിച്ച ഇറാഖിസൈന്യം എട്ടുമാസമായി ഐഎസ് ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാനായി പോരാട്ടത്തിലായിരുന്നു. പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ഐഎസ് സംഘത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പില്‍ സൈന്യത്തിന് മുന്നേറാനായിരുന്നില്ല. സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചായിരുന്നു ഐഎസിന്റെ ചെറുത്തുനില്‍പ്പ്.

എട്ടുമാസം നീണ്ട പോരാട്ടത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്തുലക്ഷത്തിലധികം പേര്‍ക്കാണ് പലായനം ചെയ്യേണ്ടിവന്നത്. അതേസമയം, മൊസൂളില്‍ നിന്ന് തുരത്തപ്പെട്ടെങ്കിലും ഇവിടെ നിന്ന് ജീവനോടെ രക്ഷപെട്ട ഐഎസ് സംഘാംഗങ്ങള്‍ മൊസൂള്‍ നഗരത്തിന്റെ അതിര്‍ത്തിപ്രദേശത്തേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഇവിടെ നിന്ന് അവസാന പോരാട്ടത്തിനായി തയാറെടുപ്പുകള്‍ നടത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ തങ്ങളുടെ പതനം ആസന്നമായെന്ന് മനസിലായ ഐഎസ് സംഘം നരിവധി വനിതാ ചേവേറുകളെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ സാധാരണക്കാര്‍ക്കിടയിലേക്ക് അയച്ചതായും ഈ ചാവേറുകള്‍ പലയിടത്തും സ്ഫോടനങ്ങള്‍ നടത്തിയതായും ഇറാഖി സൈന്യം അറിയിച്ചു. മൊസൂള്‍ പിടിക്കാനുള്ള നടപടിക്കിടെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. മരണസംഖ്യയെയും നാശനഷ്ടത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ പരിശീലനം നേടിയ ഇറാഖി സൈനികര്‍ മൊസൂളില്‍ ഐഎസ് സംഘത്തെ തുരത്തി മുന്നേറിയപ്പോള്‍ ഇവര്‍ക്ക് പിന്തുണ നല്‍കികൊണ്ട് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ വ്യോമാക്രമണമാണ് ഭീകരക്യാമ്പുകള്‍ക്ക് നേര്‍ക്ക് നടത്തിയത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂള്‍. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഐഎസിന്റെ തലസ്ഥാനമായ ഇവിടെയിരുന്നാണ് ഐഎസ് സംഘം ഇറാഖിലെ ആക്രമണപരിപാടികള്‍ ഏകോപിപ്പിച്ചത്. ഇറാഖിലെ വിവിധ ഉള്‍പ്രദേശങ്ങളില്‍ ഐഎസ് സന്നിദ്ധ്യം തുടരുന്നുണ്ടെങ്കിലും പ്രധാനനഗരങ്ങളില്‍ മൊസൂളില്‍ മാത്രമായിരുന്നു ഐഎസ് ശക്തമായി പിടിച്ചുനിന്നിരുന്നത്.

ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി സ്വയം ഖലിഫയായി പ്രഖ്യാപിച്ച് ഭരണം ആരംഭിച്ച പ്രദേശമാണ് മൊസൂള്‍. ഇവിടുത്തെ ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദില്‍ വച്ചായിരുന്നു ബാഗ്ദാദിയുടെ പ്രഖ്യാപനം. കഴിഞ്ഞ മാസം 22 ന് ഗ്രാന്‍ഡ് മസ്ജിദ് തകര്‍ക്കപ്പെട്ടിരുന്നു. തങ്ങളുടെ വിജയത്തിന്റെ സ്മാരകമായി ഐഎസ് കരുതുന്ന ഗ്രാന്‍ഡ് മസ്ജിദ്, തങ്ങളുടെ പരാജയം ഉറപ്പായതിനെ തുടര്‍ന്ന് ഐഎസ് സംഘം തകര്‍ത്തശേഷം പിന്‍വലിയുകയായിരുന്നു എന്നാണ് സൈന്യം അറിയിച്ചത്. ഇതിനിടെ ബാഗ്ദാദി റഷ്യയുടെ ആക്രമണത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടകാര്യം ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് മൊസൂളില്‍ ഇറാഖി സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ ഐഎസ് സംഘത്തിന് അടിതെറ്റിയത്.

നേരത്തെ, മൊസൂള്‍ തിരിച്ചുപിടിച്ച സൈനികരെ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നേരിട്ട് എത്തി അഭിനന്ദിച്ചിരുന്നു. മൊസൂളിലെ സൈനിക ക്യാമ്പിലെത്തിയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. നഗരം പൂര്‍ണമായും സ്വാതന്ത്രമായെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: