അയര്‍ലന്റിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ജൂലൈയില്‍ 9,000 ആയി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം മൊത്തം 579,891 പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടിന്റെ കണക്കനുസരിച്ച് 484,346 ആളുകളാണ് ഔട്ട് പേഷ്യന്റ് അപ്പോയിന്‍മെന്റുകള്‍ക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇവരുടെ എണ്ണം 493,780 ആയിരുന്നു. വിവിധ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 86,111 ആണ്. കഴിഞ്ഞ മാസങ്ങളില്‍ ഇത് 86,018 എന്ന നിലയിലായിരുന്നു.
സൈമണ്‍ ഹാരിസ് 2016 ജൂണില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടതിന് ശേഷം വിവിധ ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 67,434 ആയി വര്‍ധിച്ചിട്ടുണ്ട്. കാത്തിരിപ്പ് ലിസ്റ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് ഈ വര്‍ഷം 50 മില്ല്യന്‍ യൂറോ ചിലവാക്കാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് ആശുപത്രികളിലെ തിരക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായികൊണ്ടേയിരിക്കുന്നുവെന്ന് വ്യക്തമാകുന്നു. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഔട്ട് പേഷ്യന്റ് ലിസ്റ്റില്‍ 33,348 പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഇതില്‍ 452 രോഗികള്‍ 18 മാസമോ അതില്‍ കൂടുതലോ കാത്തിരിപ്പ് തുടരുകയാണ്.
16,553 കുട്ടികളാണ് ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സ നേടാന്‍ വെയിറ്റിങ്ങില്‍ തുടരുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇവരുടെ എണ്ണം 16,444 ആയിരുന്നു. രാജ്യത്തൊട്ടാകെ ഏതാണ്ട് 23,000 ആളുകള്‍ ഹൃദയസംബന്ധമായ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്, ഇതില്‍ 18,000 ത്തിലധികം പേര്‍ ഔട്ട്‌പേഷ്യന്റ് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തില്‍ 585 ആളുകള്‍ 18 മാസമോ അതിലധികമോ ഹൃദയ സംബന്ധമായ ചികിത്സ നിയമനത്തിനായി കാത്തിരിക്കുകയാണ്. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
ഡികെ