ഡബ്ലിന്: ഇന്റര്‍നെറ്റ് ലഭ്യത വിദ്യാഭ്യാസത്തിന്റെ അഭിഭ്യാജ്യ ഘടകമാണെന്നിരിക്കെ പല സ്‌കൂളുകളിലും കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. രാജ്യത്തെ 46 ശതമാനം പ്രൈമറി, സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഈ അസൗകര്യം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍വേയിലൂടെ തെളിയിക്കുകയാണ് ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘പ്യുവര്‍ ടെലികോംസ്’. ബ്രോഡ്ബാന്‍ഡിന്റെ സ്പീഡ് സ്‌കൂളുകളില്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളെ മറ്റു സ്‌കൂളുകളിലേക്ക് പ്രവേശനം നടത്തുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വരുകയാണ്.
പഠന ചെലവുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഓരോ രക്ഷിതാക്കളും ഏറ്റവും കുറഞ്ഞത് 213 യൂറോ ചെലവിടുന്നുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ വേഗതയാര്‍ന്ന ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കാത്തത് അപലപനീയം തന്നെയാണ്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്.
വേഗത കൂടിയ ബ്രോഡ്ബാന്‍ഡ് ലഭിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും; എന്നാല്‍ സ്‌കൂളുകള്‍ കുറഞ്ഞ നിരക്കിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രമാണ് ലഭ്യമാക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്രൈമറി സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കളുടെ കുട്ടികളാണ് ബലിയാടുകളായി മാറുന്നത്.
ദേശീയ ബ്രോഡ്ബാന്‍ഡ് ശരിയായി നടപ്പാക്കാത്തതിനാലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത കുറയുന്നതെന്ന് സ്‌കൂളുകള്‍ പറയുന്നു. ഡബ്ലിനിലെ സ്‌കൂളുകളില്‍ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും തലസ്ഥാന നഗരിയില്‍ ബ്രോഡ്ബാന്‍ഡ് വേഗത കൂടുതലായതെന്നാണ് അതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌കൂളുകളില്‍ വിവരസാങ്കേതിക വിദ്യ പദ്ധതിയുടെ ഭാഗമായി 2015-2020 കാലഘട്ടത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പില്‍ വന്നാല്‍ നിലവില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സ്‌കൂളുകള്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുന്നത്.
ഡി കെ