ഭവന വാടകയില്‍ 12 ശതമാനം വര്‍ദ്ധനവ്: ഡബ്ലിനില്‍ എത്തുന്ന മലയാളികളും ആശങ്കയില്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് താമസ സൗകര്യം തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാം. പ്രത്യേകിച്ച് ഡബ്ലിനില്‍ ഒരു വീട് സ്വന്തമാക്കുന്നതിലുപരി വാടകക്ക് താമസിക്കാന്‍ പോലും നെട്ടോട്ടമോടുകയാണ് സ്വദേശികളും, വിദേശികളും. ഡബ്ലിന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെത്തുന്ന വാടക കെട്ടിടങ്ങള്‍ എത്ര വില കൊടുത്തും വാങ്ങിക്കേണ്ടി വരുന്ന പ്രതിസന്ധി മലയാളി സമൂഹത്തെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.

വര്‍ഷങ്ങളായി അയര്‍ലഡിലെത്തി പൗരത്വം നേടി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാടക നിരക്കുകള്‍. ശരവേഗത്തില്‍ കുതിക്കുന്ന വാടകയെ പിടിച്ചു നിര്‍ത്താനാകാത്തതിനാല്‍ ഡബ്ലിനില്‍ നിന്നും മാറി മറ്റു നഗരങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്ന മലയാളി സമൂഹവും ഇവിടെയുണ്ട്. അയര്‍ലഡില്‍ മലയാളികള്‍ കൂടുതലുള്ള ഡബ്ലിനില്‍ പഠിക്കുന്നവരും, ജോലിചെയ്യുന്നവരും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും കുടുംബ ബഡ്ജറ്റ് ശരിയായി നടത്താന്‍ കഴിയുന്നില്ലെന്ന് സാക്ഷ്യപെടുത്തുകയാണ്.മോര്‍ട്ട് ഗേജ് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. എന്നാല്‍ പദ്ധതി 6 മാസം പിന്നിട്ടപ്പോള്‍ വേണ്ടവിധത്തില്‍ കെട്ടിടങ്ങള്‍ ലഭ്യമായതുമില്ല. ഇതോടെ വാടകയും, വസ്തു വിലയും വീണ്ടും ഉയര്‍ന്നു. നേഴ്‌സിങ്, ടീച്ചിങ്, ഗവേഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് അയര്‍ലണ്ടിലെത്തുന്ന മലയാളികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇവിടെ എത്തി താമസം ശരിയാക്കാന്‍ കഴിയാത്തതിനാല്‍ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് തിരിച്ച് നാട്ടിലെത്തിയവരും കുറവല്ല.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ എല്ലാം തന്നെ സങ്കീര്‍ണമായ വാടക പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. കിടപ്പു മുറിയും, അടുക്കളയും എല്ലാം ഒരു മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഡബ്ലിനിലെ മാസവാടക കേട്ടാല്‍ ആരും ഒന്ന് ഞെട്ടും! 1000 യൂറോ ആണ് ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് മാസത്തില്‍ 1800-ല്‍ പരം കെട്ടിടങ്ങളാണ് ഡബ്ലിനില്‍ വാടകക്ക് മാര്‍ക്കറ്റിലെത്തിയത്. എന്നാല്‍ പൊള്ളുന്ന വിലയെത്തുടര്‍ന്ന് പലരും ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിദേശികള്‍ക്കൊപ്പം തന്നെ സ്വദേശികളും ഇത്തരം വെല്ലുവിളികളെ നേരിടുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഡബ്ലിനില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ദിനംപ്രതി കുതിച്ചുയരുന്ന വാടക പ്രശ്‌നത്തെ വരുതിയിലാക്കാന്‍ ഭവന വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിഞ്ഞില്ലെന്നതും അതിലേറെ ഞെട്ടലുണ്ടാക്കുന്നു.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: